കനത്ത മഴയിൽ മുങ്ങി ചെന്നൈ നഗരം. നഗരത്തിലെ ഭൂരിഭാഗം റോഡുകളും വെള്ളത്തിനടിയിലായ സാഹചര്യത്തിൽ അണ്ടർ ബൈപാസുകൾ അടച്ചു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ചെന്നൈ തീരത്തെ മിഗ്ജൗമ് ചുഴലിക്കാറ്റ് പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ നിന്നുള്ള 20 വിമാന സർവീസുകളും 118 ട്രെയിനുകളും റദ്ദാക്കി. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.
ചെന്നൈ അടക്കം ആറ് ജില്ലകൾക്ക് ഇന്ന് പൊതു അവധിയാണ്. വൈകിട്ട് വരെ മഴ തുടരുമെന്ന് മുന്നറിയിപ്പിൽ പറയുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ വർക്ക് ഫ്രേം ഹോം സംവിധാനം ഏർപ്പെടുത്തി. ദുരിദാശ്വാസ ക്യാമ്പുകളും തുറന്നു. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി.