രാജ്യവ്യാപകമായി പ്രതിഷേധമുയർന്ന പൗരത്വ നിയമഭേദഗതി, ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള ചട്ടങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കുമെന്നും പൗരത്വത്തിന് അപേക്ഷിക്കാൻ ഓണ്‍ലൈന്‍ പോർട്ടൽ നിലവിൽ വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
2014 ഡിസംബര്‍ മുപ്പത്തിയൊന്നിനോ അതിന് മുന്‍പോ അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, ക്രിസത്യന്‍ സിഖ്, പാഴ്സി, ജയിന്‍, ബുദ്ധിസ്റ്റ് വിഭാഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ പോർട്ടല്‍ വഴി ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കണം. രേഖകള്‍ കേന്ദ്രം നിയോഗിക്കുന്ന സമിതി തന്നെ പരിശോധിച്ച് പൗരത്വം നല്‍കുന്നതില്‍ തീരുമാനമെടുക്കും. കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ് ഘട്ട് , ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ പൗരത്വ നിയമഭേദഗതിയില്‍ നേരത്തെ തന്നെ എതിര്‍പ്പറിയിച്ചിരുന്നു.
2019 ഡിസംബർ 11 ന് പാർലമെന്‍റ് പാസാക്കിയ പുതിയ പൗരത്വ നിയമ ഭേദഗതിയിൽ മുസ്ലിങ്ങളെ പരിഗണിക്കില്ല. മുസ്ലീം വിഭാഗത്തെ ഒഴിവാക്കിയതോടെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാവുകയും തുടർന്നുള്ള നടപടികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് പിന്മാറുകയുമായിരുന്നു.