വാഷിംഗ്ടണ്‍ : 2003 നു ശേഷം അമേരിക്കയിലേയും 1990 ശേഷം വാഷിംഗ്ടണ്‍ സംസ്ഥാനത്തേയും ആദ്യ മിസെല്‍സ്(അഞ്ചാംപനി) മരണം വാഷിംഗ്ടണില്‍ സ്ഥിരീകരിച്ചതായി ജൂലായ് 2ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെല്‍ത്ത് സ്‌പോക്ക്‌സ്മാന്‍ ഡോണ്‍ മേയര്‍(DONN MOYER) ഔദ്യോഗീകമായി വെളിപ്പെടുത്തി. പേര്‍ വെളിപ്പെടുത്താത്ത ഒരു സ്ത്രീയില്‍ മീസെല്‍സിന്റെ ലക്ഷണങ്ങളായ, ശരീരമാസകലമുള്ള റാഷസ്(തടിപ്പു), ചുമ, ശ്വാസതടസ്സം എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്ന് കൗണ്ടിയിലെ വിവിധ ക്ലീനിക്കുകളില്‍ ചികിത്സ നടത്തിയിരുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മരണശേഷം നടത്തിയ ആട്ടോപ്‌സിയിലാണ് രോഗം സ്ഥിരീകരിച്ചത്. സിയാറ്റിലെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍ മെഡിക്കല്‍ സെന്ററിലായിരുന്നു രോഗിയുടെ മരണം.
വാഷിംഗ്ടണ്‍ സംസ്ഥാനത്ത് ഇതുവരെ പതിനൊന്ന് പേരിലാണ് മീസ്സെല്‍സ് രോഗം കണ്ടെത്തിയിട്ടുള്ളത്. രോഗം ബാധിച്ചവരുടെ ശ്വാസം, ചുമ, എന്നിവയില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത്.
മീസ്സെല്‍സിനെതിരായ പ്രതിരോധ കുത്തിവെപ്പ് മരണമടഞ്ഞ സ്ത്രീ എടുത്തിരുന്നുവോ എന്ന് അധികൃതര്‍ വെളിപ്പെടുത്തിയില്ല.
ഇത്തരം രോഗങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കുക എന്നുള്ളതാണെന്ന് ഡോണ്‍ മേയര്‍ മീസ്സെല്‍സ് രോഗം ലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടനെ തൊട്ടടുത്തുള്ള ക്ലീനിക്കുകളിലോ, ഡോക്ടേഴ്‌സ് ഓഫീസിലോ എത്തി പരിശോധന നടത്തണമെന്നും മേയര്‍ ആവശ്യപ്പെട്ടു. രോഗം ആരംഭിച്ചതു മുതല്‍ മൂന്നു ആഴ്ചകള്‍ രോഗം മറ്റുള്ളവരിലേക്ക് പകരുവാന്‍ സാധ്യതയുള്ളതിനാല്‍ രോഗികള്‍ വീടുകളില്‍ വിശ്രമിക്കുകയാണ് സുരക്ഷിതത്വമെന്നും മേയര്‍ പറഞ്ഞു.