ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത അന്തരിച്ചതായി തമിഴ് വാർത്താ ചാനലുകളായ പുതിയ തലമുറയും തന്തി ടിവിയും വാർത്ത പുറത്തു വിട്ടു. ഇന്ത്യൻ എക്സ്പ്രസ്സും ജയലളിത മരിച്ചതായി വാർത്ത നൽകിയിട്ടുണ്ട്. എന്നാൽ വാർത്ത ജയ ടിവി നിഷേധിച്ചു.
എന്നാൽ ജീവൻ നിലനിർത്താൻ വേണ്ടെതെല്ലാം ചെയ്യുകയാണെന്നറിയിച്ച് അപ്പോളോ ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിറക്കി. എയിംസിലേയും അപ്പോളോയിലേയും ഡോക്ടർമാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അപ്പോളോ വ്യക്തമാക്കി.
എന്നാൽ അപ്പോളോ ആശുപത്രി അധികൃതരും സംസ്ഥാന സർക്കാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചാനലുകളിലൂടെ വാർത്ത പുറത്ത് വന്നതോടെ റോയപേട്ടയിലെ എഐഎഡിഎംകെ കേന്ദ്ര ഓഫീസിലെ പതാക പകുതി താഴ്ത്തിക്കെട്ടി. ഇതോടെ ജയലളിത മരിച്ചെന്ന അഭ്യൂഹങ്ങൾ ശക്തമായി. ഇതിന് പിന്നാലെ പകുതി താഴ്ത്തിയ പതാക വീണ്ടും ഉയർത്തുകയായിരുന്നു.
ചാനലുകളിൽ വാർത്ത വന്നതോടെ അപ്പോളോ ആശുപത്രിയ്ക്ക് മുന്നിൽ സംഘർഷം തുടരുകയാണ്. ആശുപത്രിക്ക് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. കസേരകളും മറ്റും തല്ലിത്തകർത്തിട്ടുണ്ട്. സംഘർഷമുണ്ടാക്കിയവർക്കു നേരെ പൊലീസ് ലാത്തിചാർജ്ജ് നടത്തുകയാണ്