തൊഴിൽ നിയമലംഘനം നേരിട്ടാൽ 30 ദിവസത്തിനകം പരാതിപ്പെടാം. തൊഴിലാളികൾക്കും ഗാർഹിക ജീവനക്കാർക്കും പരാതി നൽകാം. തൊഴിലാളികളുടെ ഭാഗത്താണ് നിയമലംഘനമെങ്കിൽ തൊഴിലുടമയ്ക്കും മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയത്തെ സമീപിക്കാം. പരാതികളിൽ 14 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും.

തൊഴിൽത്തർക്ക പരാതികളിൽ ആദ്യം അനുനയത്തിന് മന്ത്രാലയം ശ്രമിക്കും. ഇതിനു സാധിക്കാതിരുന്നാൽ കോടതികളിലേക്ക് കൈമാറും. വ്യക്തിഗത പരാതികളിൽ അര ലക്ഷം ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള പരാതികൾ മധ്യസ്ഥ ചർച്ചയ്ക്ക് എടുക്കില്ല. അനുനയത്തിന് ഇരുകൂട്ടരും സന്നദ്ധരായാൽ മാത്രമേ മധ്യസ്ഥത വഹിക്കൂ. മധ്യസ്ഥത പരാജയപ്പെട്ടാൽ 15 ദിവസത്തിനകം കോടതികളിലേക്കു മാറ്റും.

തൊഴിൽത്തർക്കത്തിൽ മന്ത്രാലയ തീരുമാനം വന്നശേഷം തൊഴിൽ ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നില്ലെങ്കിൽ 60 ദിവസത്തിനകം വർക്ക് പെർമിറ്റ് റദ്ദാക്കാൻ അപേക്ഷിക്കാം. പരാതിയിൽ മന്ത്രാലയത്തിന്റെ തീരുമാനം വരും മുൻപ് കേസ് പിൻവലിക്കാനും അവസരമുണ്ട്. തൊഴിൽ തർക്കമുണ്ടായാൽ ഒരു നിശ്ചിത കാലം വരെ വർക്ക് പെർമിറ്റ് മന്ത്രാലയം റദ്ദാക്കില്ല.

തൊഴിലാളി മരിച്ചാൽ മന്ത്രാലയത്തിന്റെ ചാനലുകൾ വഴി തൊഴിലുടമ വർക് പെർമിറ്റ് റദ്ദാക്കാൻ അപേക്ഷിക്കണം. മരിച്ച തൊഴിലാളിയുടെ തൊഴിൽ അവകാശങ്ങൾ 10 ദിവസത്തിനുള്ളിൽ കുടുംബത്തിനു രേഖാമൂലം നൽകണം. മരിച്ച ദിവസം മുതലോ മരണവിവരം അറിഞ്ഞ ദിവസം മുതലോ ആണ് ഈ 10 ദിവസം കണക്കാക്കുക.

അവകാശികളോ ബന്ധുക്കളോ തുക സ്വീകരിക്കാൻ ഇല്ലാത്ത സാഹചര്യത്തിൽ തൊഴിലാളിയുടെ സേവനകാല അവകാശങ്ങൾ മന്ത്രാലയത്തിന്റെ ട്രസ്റ്റ് അക്കൗണ്ടിൽ നിക്ഷേപിക്കണം. മരിച്ച തൊഴിലാളിയുടെ ആനുകൂല്യങ്ങൾ 10 ദിവസത്തിനകം കൈമാറുന്നില്ലെങ്കിൽ സ്ഥാപനത്തിന്റെ മന്ത്രാലയ ഫയൽ മരവിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here