കുവൈത്ത് സിറ്റി: വിദേശരാജ്യങ്ങളിൽനിന്ന് പ്രവാസി മലയാളികളുടെ മടക്കം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. തിരിച്ചുവരുന്നവർ കോവിഡ് പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേരള സർക്കാറിെൻറ ഉത്തരവാണ് പ്രതിസന്ധിയായി തുടരുന്നത്. ജൂൺ 20 മുതൽ ഇത് ബാധകമാവുമെന്ന് നേരേത്ത അറിയിച്ചിരുന്നെങ്കിലും വിവാദമായതിനെ തുടർന്ന് 25 വരെ ഇളവ് നൽകി. അതിനുള്ളിൽ പരിശോധനക്ക് സൗകര്യമേർപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു. ട്രൂനാറ്റ് റാപിഡ് ടെസ്റ്റാണ് സംസ്ഥാന സർക്കാർ നിർദേശിച്ചത്. എംബസി വഴി പരിശോധനക്ക് സൗകര്യമേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കത്തും നൽകി. എന്നാൽ, ഇത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം ഇൗ നിർദേശം തള്ളി.

എംബസികളുമായി ആശയവിനിമയം നടത്തിയാണ് ഇത് അപ്രായോഗികമാണെന്ന് കേന്ദ്രം അറിയിച്ചത്. ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്നും ഇത് അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കി. ഇനി സംസ്ഥാന സർക്കാറാണ് നിലപാട് വ്യക്തമാക്കേണ്ടത്. പ്രവാസികളെ തിരിച്ചുവരാൻ അനുവദിക്കുകയും നാട്ടിലെത്തിയാൽ പരിശോധനക്കും ക്വാറൻറീനും സംവിധാനം ഏർപ്പെടുത്തുകയുമാണ് പ്രായോഗികമായ നിർദേശം. അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതിനാൽ സംഘടനകൾ പുതുതായി ചാർേട്ടഡ് വിമാനങ്ങൾ ഏർപ്പെടുത്താൻ മടിക്കുകയാണ്. ഇനിയും നിരവധി പേർ നാട്ടിലേക്കുള്ള മടക്കം ആഗ്രഹിക്കുന്നുണ്ട്.

വന്ദേഭാരത് മിഷനിൽ കൂടുതൽ വിമാനങ്ങൾ ഇല്ലാത്തതും പ്രവാസികളെ നിരാശരാക്കുന്നു. വന്ദേഭാരത് വിമാനങ്ങളുടെ അപര്യാപ്തത മൂലമാണ് അധിക നിരക്ക് നൽകി ചാർേട്ടഡ് വിമാനങ്ങളിൽ യാത്രചെയ്യാൻ ആളുകൾ തയാറാവുന്നത്. അതിനിടക്ക് സംസ്ഥാന സർക്കാറിെൻറ കോവിഡ് പരിശോധന ഉത്തരവോടെ അധിക നിരക്ക് നൽകിയാലും നാട്ടിൽ പോവാൻ കഴിയാത്ത സ്ഥിതി സൃഷ്ടിച്ചു. ജോലിയും വരുമാനവും നഷ്ടപ്പെട്ടും രോഗഭീതിയാലും കടുത്ത മാനസികസമ്മർദത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ പ്രവാസികൾ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here