ന്യുഡൽഹി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ അയോധ്യയിൽ നിർമിക്കുന്ന മസ്ജിദിന്റെ രൂപരേഖ ഇന്ത്യ ഇസ്‌ലാമിക് കൾചറൽ ഫൗണ്ടേഷൻ (ഐഐസിഎഫ്) പുറത്തിറക്കി. മസ്ജിദിനൊപ്പം, മൾട്ടി സ്പെഷ്യൽറ്റി ആശുപത്രി, ലൈബ്രറി, പ്രസാധനശാല, സമൂഹ അടുക്കള, മ്യൂസിയം എന്നിവയും ഉൾപ്പെടുന്നതാണ് ധന്നിപ്പുർ ഗ്രാമത്തിൽ സർക്കാർ അനുവദിച്ച 5 ഏക്കർ ഭൂമിയിലെ സമുച്ചയം. പദ്ധതിക്കായി യുപി കേന്ദ്ര സുന്നി വഖഫ് ബോർഡാണ് ട്രസ്റ്റ് രൂപീകരിച്ചത്. നിർമാണങ്ങൾക്ക് റിപ്പബ്ലിക് ദിനത്തിൽ തുടക്കമിടും. ജാമിയ മില്ലിയ സ്കൂൾ ഓഫ് ആർകിടെക്ചറിലെ ഡീൻ സയ്യിദ് മുഹമ്മദ് അക്തറാണ് രൂപരേഖ തയാറാക്കിയത്.
പോഷകാഹാരക്കുറവുമൂലം രോഗങ്ങളുള്ള കുട്ടികൾക്കും ഗർഭിണികൾക്കുമുൾപ്പെടെ, സമീപ്രദേശങ്ങളിലുള്ളവർക്ക് ആശുപത്രി ഏറെ പ്രയോജനകരമാകുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി. മാനവ സേവയും സമുദായങ്ങൾ തമ്മിലുള്ള വിടവ് നികത്തുകയുമാണ് സമുച്ചയത്തിന്റെ ലക്ഷ്യമെന്ന് അക്തർ പറഞ്ഞു.