ടോക്യോ: 41 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ സ്വന്തമാക്കി. വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് കീഴടക്കിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. രണ്ടാം മിനിറ്റില്‍ ടിമര്‍ ഓസോറിലൂടെ ജര്‍മനിയാണ് ആദ്യം ലീഡെടുത്തത്. 17-ാം മിനിറ്റില്‍ സിമ്രാന്‍ജിത്ത് സിങ്ങിലൂടെ ഇന്ത്യ സമനില കണ്ടെത്തി.

എന്നാല്‍, 24-ാം മിനിറ്റില്‍ നിക്ലാസ് വെല്ലെനിലൂടെയും 25-ാം മിനിറ്റില്‍ ബെനെഡിക്റ്റ് ഫര്‍ക്കിലൂടെയും ജര്‍മനി ലീഡെടുത്തു. 27-ാം മിനിറ്റില്‍ ഹാര്‍ദിക് സിങ്, 29-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് കൗര്‍ 34-ാം മിനിറ്റില്‍ രൂപീന്ദര്‍, തൊട്ടുപിന്നാലെ ഗുര്‍ജന്ത് സിങ് എന്നിവര്‍ ഇന്ത്യയ്ക്കായി ഗോള്‍ കണ്ടെത്തി. 48-ാം മിനിറ്റില്‍ ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ ഒരു ഗോള്‍ മടക്കിയെങ്കിലും ജര്‍മനിക്ക് സമനില കണ്ടെത്താനായില്ല.

ഗുസ്തിയില്‍ ഇന്ത്യന്‍ പ്രതീക്ഷയായ വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറിലെത്തി. സ്വീഡന്റെ സോഫിയ മഗ്ദലേനയെയാണ് വിനേഷ് ഫോഗട്ട് തോല്‍പ്പിച്ചത്. ആദ്യ റൗണ്ടില്‍ 5-0ത്തിന് മുന്നിലുണ്ടായിരുന്ന ഇന്ത്യന്‍ താരം 7-1 എന്ന നിലയില്‍ വിജയംനേടി. അതേസമയം, റപ്പാഷാഗെയില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരമായ അന്‍ഷു മാലിക്കിന് വിജയം നേടാനായില്ല. റഷ്യയുടെ കൊബ്ലോവ വസ്‌തേരിയയോട് അന്‍ഷു 5-1ന് തോല്‍ക്കുകയായിരുന്നു.

ഗുസ്തിയില്‍ പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ രവി ദാഹിയ സ്വര്‍ണ മെഡലിനായി വ്യാഴാഴ്ച ഇറങ്ങും. ഫൈനലിലെത്തിയതോടെ താരം മെഡല്‍ ഉറപ്പിച്ചിരുന്നു. റഷ്യയുടെ സാവുര്‍ ഉഗേവ് ആണ് ഫൈനലിലെ എതിരാളി. 86 കിലോഗ്രാം വിഭാഗത്തില്‍ ദീപക് പൂണിയ വെങ്കല മെഡലിനായും മത്സരിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here