കൊല്‍ക്കത്ത: കേരളത്തിലെ ഏതെങ്കിലുമൊരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ വി.എസ്. അച്യുതാനന്ദനും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കെട്ടിപ്പുണരുന്നത് ആലോചിച്ചുനോക്കൂ….ഒരു പക്ഷേ അതിന് അല്‍പം കാത്തിരിക്കേണ്ടിവരും, നേതാക്കളും മാറിയേക്കാം. എങ്കിലും സ്ഥിതിഗതികള്‍ ഈ രീതിയില്‍ മുന്നേറിയാല്‍ അതിന് സാധ്യതയേറെയാണ്. ഒരു കാലത്ത് സിപിഎമ്മിന്‍റെ ഉരുക്കുകോട്ടയായ ബംഗാളില്‍ അത് സംഭവിച്ചിരിക്കുന്നു. ബംഗാള്‍ സി.പി.എമ്മില്‍ വി.എസിനോളം പോന്ന ജനകീയനും മുതിര്‍ന്ന നേതാവുമാണ് മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ്.  കൊല്‍ക്കത്ത നഗരത്തില്‍ കോണ്‍ഗ്രസിന്‍െറ തെരഞ്ഞെടുപ്പ് റാലിയില്‍ ബുദ്ധദേവ്  വന്നു. രാഹുലിനെ കെട്ടിപ്പുണര്‍ന്നു. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ ചേര്‍ന്ന് ഇരുവര്‍ക്കും മാലയിട്ടു. ചെങ്കൊടിയും ത്രിവര്‍ണ പതാകയുമേന്തി ഇരുപാര്‍ട്ടികളുടെയും അണികള്‍ തിങ്ങിനിറഞ്ഞ സദസ്സ് ഹര്‍ഷാരവം മുഴക്കി. ചരിത്രം തിരുത്തിയ സി.പി.എം  കോണ്‍ഗ്രസ് സഖ്യത്തില്‍ രാഹുല്‍  ബുദ്ധദേവ് സംയുക്ത റാലി പുതിയ ചരിത്രമെഴുതി.   ഇത് ചരിത്ര നിമിഷമാണെന്ന്  രാഹുലിനെ വേദിയിലിരുത്തി ബുദ്ധദേവ് പ്രഖ്യാപിക്കുകയും ചെയ്തു.

 ‘ഒട്ടേറെ റാലികള്‍ കണ്ടിട്ടുള്ളവരാണ് ബംഗാളികള്‍.  പാര്‍ക്ക് സര്‍കസ് മൈതാനത്തെ ഇന്നത്തെ റാലി ചരിത്രമാണ്. കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും കൈകോര്‍ത്തിരിക്കുന്നു. അഞ്ചുവര്‍ഷമായി ബംഗാളിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ട മമതയുടെ ഭരണം ഞങ്ങള്‍ അവസാനിപ്പിക്കും. ഞങ്ങള്‍ സര്‍ക്കാറുണ്ടാക്കും ബുദ്ധദേവ് പറഞ്ഞു.  തൃണമൂലിനെ താഴെയിറക്കൂ… ബംഗാളിനെ രക്ഷിക്കൂവെന്ന മുദ്രാവാക്യം സദസ്സിന് ചൊല്ലിക്കൊടുത്ത ബുദ്ധദേവ് പതിവില്ലാത്തവിധം ആവേശത്തിലായിരുന്നു. ബുദ്ധദേവ് നിര്‍ത്തിയേടത്തുനിന്നാണ് രാഹുല്‍  തുടങ്ങിയത്.  മമതയെ താഴെ ഇറക്കുക മാത്രമല്ല, സി.പി.എം  കോണ്‍ഗ്രസ് കൂട്ടുകെട്ട് ബംഗാളിന്‍െറ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുമെന്നും രാഹുല്‍ പറഞ്ഞു. 70 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് അഞ്ചു വര്‍ഷം മുമ്പ് മമത നല്‍കിയ വാഗ്ദാനം. അന്ന് അത് കോണ്‍ഗ്രസ് വിശ്വസിച്ചു. മമത വാഗ്ദാനം മറന്നു. അത് ചോദ്യം ചെയ്യുന്നവരോട് ഫാഷിസ്റ്റ് സമീപനമാണ് തൃണമൂല്‍ കൈക്കൊള്ളുന്നത്. ഈ സര്‍ക്കാര്‍ പുറത്തുപോകേണ്ടത് കാലത്തിന്‍െറ തേട്ടമാണെന്നും രാഹുല്‍ പറഞ്ഞു.  

രാഹുല്‍- ബുദ്ധദേവ് സംയുക്ത റാലിയോടെ  ‘കൈയരിവാള്‍’ സഖ്യം കൂടുതല്‍ ദൃഢമാകുകയാണ്. അതേസമയം, സീറ്റു ധാരണ എന്ന  കേന്ദ്ര കമ്മിറ്റിയുടെ അനുമതിക്കും അപ്പുറം കടന്ന പരസ്യസഖ്യം സി.പി.എം കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കി. അപ്പോഴും ബംഗാള്‍ ഘടകത്തെ നേതൃത്വം തള്ളിപ്പറയുന്നില്ല  ബുദ്ധദേവ്  ഇപ്പോള്‍ പി.ബി അംഗമല്ലെന്നും ബംഗാളിലെ സി.പി.എം നേതാക്കള്‍ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കുന്നു എന്നതിനപ്പുറം രാഹുല്‍  ബുദ്ധദേവ് റാലിക്ക് നല്‍കേണ്ടതില്ലെന്നുമാണ് ഇതേക്കുറിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.

എന്നാല്‍ ബംഗാളില്‍ രാഹുല്‍ -ബുദ്ധദേവ് റാലി ഇരുപാര്‍ട്ടികളുടെയും അണികളില്‍ ആവേശം നിറച്ചു. ഇനി പോളിങ് നടക്കാനിരിക്കുന്ന കൊല്‍ക്കത്ത, 24 സൗത് പര്‍ഗാന, ഹൂഗ്ളി, ഈസ്റ്റ് മിഡ്നാപുര്‍ എന്നീ ജില്ലകളിലെ 78 സീറ്റുകളില്‍ അതിന്‍െറ ഗുണം ഇരുപാര്‍ട്ടികളും പ്രതീക്ഷിക്കുന്നു.  78 ല്‍ ഏറെയും  മമതയുടെ സിറ്റിങ് സീറ്റുകളാണ്.  രാഹുല്‍ നേരത്തേ നടത്തിയ രണ്ടു റാലികളില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍  പങ്കെടുത്തിരുന്നു.

അതേസമയം ബംഗാളില്‍ പരസ്യബന്ധം കേരളത്തിലെ ഇടതു-വലതു നേതാക്കള്‍ ബുദ്ധിമുട്ടുകയാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ കാര്യം ഉദാഹണം. ദേശീയതലത്തില്‍ ബിജെപിക്കെതിരെ സഖ്യം വേണമെന്നു പറഞ്ഞ ചെന്നിത്തല, കേരളത്തില്‍ ഇപ്പോള്‍ സഖ്യം വേണ്ട, ധാരണകള്‍ മതിയെന്ന് തിരുവനന്തപുരം പ്രസ്ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ വിശദീകരിച്ചു. യുഡിഎഫ് കക്ഷികള്‍ വിചാരിച്ചാല്‍ കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയെ ചെറുക്കാം. അതുകൊണ്ട് കോണ്‍ഗ്രസ്സിപിഎം സഖ്യം ഇപ്പോള്‍ കേരളത്തില്‍ വേണമെന്നില്ല. ദേശീയതലത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണക്കാര്‍ ഇടതുപക്ഷമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here