മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മധ്യപ്രദേശിലെ 114 ഉം ഛത്തിസ്ഗഡിലെ 30 ഉം തെലങ്കാനയിലെ 55 ഉം സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കമൽനാഥ് മധ്യപ്രദേശിലെ ചിന്ദ്‍വാഡയിലും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ പാടനിലും തെലങ്കാന പി സി സി അധ്യക്ഷൻ രേവന്ത് റെഡ്ഡി കൊടങ്കലിലും മത്സരിക്കുo. മധ്യപ്രദേശിൽ ബി ജെ പി– കോൺഗ്രസ് നേർക്കുനേർ പോരാട്ടമാണെന്നും ജോതിരാദിത്യ സിന്ധ്യയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടെന്നും മഹിള കോൺഗ്രസ് മുൻഅധ്യക്ഷ ശോഭ ഓജ പറഞ്ഞു.
കുത്തക മണ്ഡലങ്ങളിലേക്കും ബാലികേറാ മലയായ മണ്ഡലങ്ങളിലേക്കും ഉള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചാണ് കോൺഗ്രസ് നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് തുടക്കമിട്ടിരിക്കുന്നത്. ദിഗ്‌വിജയ് സിംഗിന്റെ മകനും മുൻ മന്ത്രിയുമായ ജയവർധൻ സിങ് രഥോഗഡിൽ മത്സരിക്കും. ഛത്തിസ്ഗഡ് ഉപമുഖ്യമന്ത്രി ടി എസ് സിങ് ദേവ് അംബികപുരിൽ നിന്നും ജനവിധി തേടും. മറ്റ് പാർട്ടികളിൽ നിന്ന് എത്തിയവർക്കെല്ലാം അർഹമായ പ്രാതിനിധ്യം നൽകിയാണ് പട്ടിക പുറത്തിറക്കിയത്. തെലങ്കാന പട്ടിക. ബിആർഎസ് വിട്ട് എത്തിയ എം ഹനുമന്ത് റാവുവിനും മകൻ രോഹിത് റാവുവിനും യഥാക്രമം മൽക്കാജ്ഗിരിയും മേദക്കും നൽകി. കോമതിറെഡ്ഡി നൽഗൊണ്ടയിലും കോൺഗ്രസ് വക്താവ് പവൻ ഖേരയുടെ ഭാര്യ കോട്ട നീലിമ സനാത്നഗറിലും മത്സരിക്കുന്നു. സ്ഥാനാർഥി പ്രഖ്യാപനം ഈ മാസം 18ന് അകം പൂർത്തിയാക്കാനാണ് കോൺഗ്രസ് ശ്രമം.