ഡോ. മാമ്മൻ സി ജേക്കബ്


പാർലമെൻ്റ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുകയാണല്ലോ . അടിയുറച്ച കോൺഗ്രസ് പ്രവർത്തകരെല്ലാം ഇന്നു മുതൽ പ്രവർത്തന നിരതമാകേണ്ടതുണ്ട്. കാരണം കേരളത്തിലും കേന്ദ്രത്തിലും യു.ഡി.എഫ് , ഇന്ത്യാ മുന്നണികൾ തിളക്കമാർന്ന വിജയം കാഴ്ചവെച്ചു. പക്ഷെ ഇത് വലിയ ഒരു വിജയമായി കണ്ട് അഭിരമിക്കാതെ കൂടുതൽ പ്രവർത്തന സജ്ജമാകേണ്ടതുണ്ട്. കേരളത്തിലെ യു. ഡി. എഫിൻ്റെ വിജയം വരാൻ പോകുന്ന തെരഞ്ഞെടുപ്പുകൾക്ക് പ്രചോദനമാവണം. കേരളത്തിലെ യു ഡി എഫിൻ്റെ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകിയ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ജനനായകർക്ക് നന്ദി അറിയിക്കുന്നു.

കോൺഗ്രസ് മുക്ത ഭാരതം എന്നതായിരുന്നു ബി.ജെ പി യുടെ സ്വപ്നം. കോൺഗ്രസ് ഇല്ലാതായാൽ ഇന്നത്തെ നിലയ്ക്ക് ദേശീയ രാഷ്ട്രീയം ഏക പക്ഷീയമായി പോകും. അത്തരമൊരു സാഹചര്യത്തിൽ നിന്ന് കോൺഗ്രസിൻ്റെ തിരിച്ചു വരവിലൂടെ രാജ്യം കരകയറി ഇരിക്കുകയാണ്. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാൻ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾക്ക് കഴിയണം. ജനങ്ങൾ തെരഞ്ഞെടുത്ത ഓരോ അംഗങ്ങളും ഏത് പക്ഷത്ത് നിൽക്കണമെന്ന് തീരുമാനിക്കുന്നത് വോട്ടർമാരാണ്. അധികാരത്തിൻ്റെ അപ്പക്കഷ്ണങ്ങൾക്ക് വേണ്ടി ആരും മറുകണ്ടം ചാടരുത്. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയെ അട്ടിമറിച്ച് എൻ. സി. പി യേയും പിളർത്തി എൻ ഡി.എ സർക്കാരുണ്ടാക്കിയതിൻ്റെ ഫലം ബി.ജെ.പി ഇപ്പോഴെങ്കിലും മനസിലാക്കിയിട്ടുണ്ടാവും എന്ന് കരുതുന്നു . ലോക സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പായിരുന്നുവെങ്കിലും പിണറായി വിജയൻ്റെ സർക്കാരിനും കൃത്യമായി മുന്നറിയിപ്പ് വോട്ടു ചെയ്തവർ നൽകുന്നുണ്ട് . കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടിയ എൽ ഡി എഫിൻ്റെ തുടർ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കുള്ള അതൃപ്തി കേരളത്തിലെ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലും ശക്തമായി പ്രകടമാണ് ആലത്തൂരിൽ ശ്രീ രാധാകൃഷ്ണൻ്റെ വിജയം അദ്ദേഹത്തിൻ്റെ വ്യക്തി പ്രഭാവത്തിന് കൂടി കിട്ടിയ അംഗീകാരമാണ് എന്ന് ഏവർക്കും അറിയാം. അപ്പോൾ ഫലത്തിൽ കേരളത്തിൽ എൽ ഡി എഫിനെ ജനം പൂർണ്ണമായി വെറുത്തു എന്ന് വിലയിരുത്തേണ്ട തെരഞ്ഞെടുപ്പു കൂടിയാണിത്.

യു ഡി എഫ് ജയിച്ച പതിനെട്ട് മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷം ലഭിച്ചു. ആറ്റിങ്ങൽ ഒഴിച്ച്. തൃശൂരിൽ താമര വിരിയിച്ച സുരേഷ് ഗോപിയിൽ നിന്നും മറ്റൊരു പാഠം കൂടി നാം പഠിക്കേണ്ടതുണ്ട്. കഴിഞ്ഞ തവണ പരാജയപ്പെട്ടതിന് ശേഷം മണ്ഡലത്തിൽ നിന്ന് ജനങ്ങളുടെ പല ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുകയും എം.പി ആയപ്പോഴും തൃശൂരിന് വേണ്ടി നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. കൂടാതെ അദ്ദേഹത്തിന് സമൂഹത്തിൽ കിട്ടിയ വലിയ സ്വീകാര്യതയും വോട്ടായി മാറി എന്നും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള സാമൂഹ്യ പ്രവർത്തകർ മനസിലാക്കേണ്ടതാണ്. തൃശൂരിൽ പരാജയപ്പെട്ട മുരളീധരൻ ഇനി തൽക്കാലം പൊതുപ്രവർത്തന രംഗത്ത് ഇല്ല എന്ന് പ്രഖ്യാപിച്ചത് ജയസാധ്യതയുള്ള വടകരയിൽ നിന്നും തൃശൂരേക്കുള്ള മാറ്റം ഗുണം ചെയ്തില്ല എന്ന ചിന്തയിലാണ് .പക്ഷെ അങ്ങനെ അല്ല കാര്യങ്ങൾ .തൃശൂർ പോലെ ഉള്ള ശക്തമായ ഒരു മണ്ഡലത്തിൽ കെ മുരളീധരൻ അല്ലാതെ മറ്റൊരു നേതാവിനെ പരിഗണിക്കാൻ പാർട്ടിക്ക് സാധിക്കുമായിരുന്നില്ല എന്നതാണ് സത്യം.അത് അദ്ദേഹം തിരിച്ചറിയണം .കെ. മുരളീധരനെ പോലെ ഉള്ള ഒരാളുടെ സേവനം എന്നും കോൺഗ്രസിന് ആവശ്യമുണ്ട്. കാരണം അദ്ദേഹം കെ.പി. സി. സി പ്രസിഡൻ്റായും എം. എൽ. എ ആയും നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം മത്സര രംഗത്ത് ഇനിയും വരാൻ താല്പര്യമില്ലെങ്കിൽ സംഘടനാ സംവിധാനങ്ങളിൽ പ്രവർത്തിച്ച് കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്ത് പകരണമെന്ന് അഭ്യർത്ഥിക്കുന്നു .

കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ മൂന്നാം ടേം സഖ്യകക്ഷികളെ കൂടി ആശ്രയിച്ച് മാത്രമെ സാധിക്കു എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇങ്ങനെ ഒരു അതികായനെ തകർക്കാൻ ഇന്ത്യാ മുന്നണിക്ക് കഴിഞ്ഞത് വലിയ നേട്ടം. ഭരണത്തിലെത്താനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ പോലും കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികളുടെ വിജയമാണിത് . നരേന്ദ്ര മോദിക്ക് ഇനി ശക്തമായ പ്രതിപക്ഷത്തെ നേരിടേണ്ടിവരും എന്നാണ് ഇതിനർത്ഥം. ഇന്ത്യ മുന്നണിയുടെ ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾ കുറേക്കൂടി നേരത്തെ തുടങ്ങിയിരുന്നെങ്കിൽ കാര്യങ്ങൾ മോദി പൂർണ്ണമായും തകർന്നടിഞ്ഞേനെ എന്ന് ഇപ്പോൾ ഇന്ത്യ മുന്നണി നേതാക്കാൻ കരുതുന്നുണ്ടാവും. ഒന്നിച്ചാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ മുന്നണി വൈകി എന്നതിൽ യാതൊരു സംശയവും ഇല്ല.. എങ്കിലും ഈ വിജയം ചരിത്രമാണ്. ഒരു പടലപ്പിണക്കവും അധികാര വടംവലിയും ഇല്ലാതെ മുന്നോട്ട് പോയാൽ ഇന്ത്യ മുന്നണിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം തിരികെ പിടിക്കാം എന്ന ഉറപ്പാണ് ജനങ്ങൾ ഇത്തവണ നൽകിയത്.