ന്യൂഡൽഹി: കൊവിഡ് രോഗം ബാധിച്ചവരെ ചികിത്സിക്കാനുള്ള മരുന്ന് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ ബഹുരാഷ്ട്ര മരുന്ന് നിർമാണ കമ്പനിയായ ‘സിപ്ല’യാണ് ‘സിപ്ലെൻസ’ എന്ന് പേരിട്ടിട്ടില്ല മരുന്ന് പുറത്തിറക്കുന്നത്. ‘ഇൻഫ്ലുവെൻസ(പകർച്ചപ്പനി)’യുടെ ഗണത്തിൽ പെടുന്ന രോഗങ്ങളെ ഭേദമാക്കാൻ ഉപയോഗിക്കുന്ന ഔഷധ മിശ്രിതമായ ‘ഫവിപിരാവിർ’ ആണ് ‘സിപ്ലെൻസ’യിലും കമ്പനി ഉപയോഗിച്ചിരിക്കുന്നത്.
കൊവിഡ് രോഗം ബാധിച്ചവർക്ക് അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിതമായ തോതിൽ മരുന്ന് നൽകിയുള്ള ചികിത്സയ്ക്കാണ് ‘സിപ്ലെൻസ’ ഡോക്ടർമാർ ഉപയോഗപ്പെടുത്തുക. കൊവിഡ് മരുന്നിനായുള്ള അത്യാവശ്യം പരിഗണിച്ച് ആഗസ്റ്റ് മാസം ആദ്യ ആഴ്ച തന്നെ മരുന്ന് പുറത്തിറക്കാനാണ് സിപ്ലയുടെ പദ്ധതി.’സിപ്ലെൻസ’യ്ക്ക് 68 രൂപയാണ് കമ്പനി വിലയിട്ടിരിക്കുന്നത്. ആശുപത്രികൾ വഴിയും മറ്റ് മാർഗങ്ങൾ വഴിയുമാണ് കൊവിഡ് രോഗം രൂക്ഷമായ പ്രദേശങ്ങളിൽ കമ്പനി ഈ മരുന്ന് എത്തിക്കുക. രാജ്യത്ത് രോഗം രൂക്ഷമാകുന്ന വേളയിലാണ് ‘സിപ്ലെൻസ’ രോഗികൾക്ക് മുന്നിലേക്ക് എത്തുന്നത്. കൂടാതെ, ആഗസ്റ്റ് 15ന്, സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയുടെ കൊവിഡ് വാക്സിനായ ‘കൊവാക്സിനും’ പുറത്തിറങ്ങുമെന്ന് വാർത്തകളുണ്ടായിരുന്നു.