ന്യൂഡൽഹി: കശ്മീരിൽ വ്യാഴാഴ്ച ഭീകരരുമായി ഏറ്റുമുട്ടലുണ്ടായ സംഭവത്തിൽ പാക്ക് ഹൈക്കമ്മിഷൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ ആശങ്ക അറിയിച്ചു. ഭീകരർക്ക് സഹായം ചെയ്തു നൽകുന്നത് പാക്കിസ്ഥാൻ അവസാനിപ്പിക്കണം. രാജ്യാന്തര മര്യാദകളും ധാരണകളും പാലിക്കാൻ പാക്കിസ്ഥാൻ തയാറാകണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ട്രക്കിൽ ഒളിച്ചെത്തിയ നാല് ജയ്ഷെ മുഹമ്മദ് ഭീകരർ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
വ്യാഴാഴ്ച രാവിലെ ജമ്മു–ശ്രീനഗർ ദേശീയപാതയിലുണ്ടായ ഏറ്റുമുട്ടൽ മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. വൻ ആയുധ ശേഖരവും പിടിച്ചെടുത്തു. ഒരു പൊലീസുകാരനു പരുക്കേറ്റു. ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കശ്മീരിലെ പ്രാദേശിക തിരഞ്ഞെടുപ്പ് തകർക്കാൻ വൻ ആക്രമണമായിരുന്നു ഭീകരർ ലക്ഷ്യമിട്ടിരുന്നത്. സംഭവത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ അമിത് ഷാ, അജിത് ഡോവൽ തുടങ്ങിയവർ യോഗം ചേർന്നു.