തിരുവനന്തപുരം: ബി ജെ പിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുളളതുകൊണ്ട് തന്റെ ഭാര്യയുടെ മാതാപിതാക്കളെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്‌തെന്ന ആരോപണവുമായി നടൻ കൃഷ്‌ണകുമാർ രംഗത്ത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി ഭരണത്തിൽ എത്താനുളള സാഹചര്യം എല്ലാമുണ്ടെന്നും പക്ഷേ വോട്ടേഴ്‌സ് ലിസ്റ്റിൽ എന്തൊക്കെയോ തിരിമറികൾ നടന്നിട്ടുണ്ടെന്നും കൃഷ്‌ണകുമാർ വ്യക്തമാക്കി.ബി ജെ പി ഭരണത്തിൽ എത്താനുളള എല്ലാ സാഹചര്യവും ഒത്തു വരുന്നുണ്ട്.
പക്ഷേ വോട്ടേഴ്‌സ് ലിസ്റ്റിൽ എന്തൊക്കെയോ തിരിമറികൾ നടന്നിട്ടുണ്ട് എന്ന് എല്ലാ മേഖലയിൽ നിന്നും കേൾക്കുന്നുണ്ട്. അത് തന്റെ കുടുംബത്തിൽ പോലും ഉണ്ടായി. തിരുവനന്തപുരം വട്ടിയൂർക്കാവ് നെട്ടയത്ത് താമസിക്കുന്ന തന്റെ ഭാര്യയുടെ അച്ഛനും അമ്മയും വോട്ടേഴ്‌സ് ലിസ്റ്റിൽ ഇല്ലായെന്ന് ഇന്നലെ രാവിലെയാണ് അറിഞ്ഞത്. അന്വേഷിച്ചപ്പോൾ വീട്ടിൽ ആളില്ലാത്തതുകൊണ്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയെന്നാണ് പറഞ്ഞതെന്നും കൃഷ്‌ണകുമാർ പറയുന്നു.ഭാര്യയുടെ അച്ഛനും അമ്മയും വർഷങ്ങളായി അവിടെ താമസിക്കുന്നവരാണ്. അവർ ബി ജെ പിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുളളതുകൊണ്ടാണ് വോട്ടർ പട്ടികയിൽ നിന്നും കട്ട് ചെയ്‌തത് എന്നുവേണം കരുതേണ്ടത്. പ്രായമായവർ ആയതു കൊണ്ട് ഇത് അവർക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പക്ഷെ ഇത്തരം തിരിമറികൾ നടന്ന് വോട്ടു മറിച്ചാൽ പോലും ബി ജെ പി ജയിക്കുമെന്നാണ് താൻ കരുതുന്നതെന്നും കൃഷ്‌ണകുമാർ പറഞ്ഞു.