കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടും. ശിവശങ്കറിന്റെ പേരിലുളള മുഴുവൻ സ്വത്തും കണ്ടുകെട്ടാനാണ് ഇ ഡി നീക്കം. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കളാണ് ശിവശങ്കറിന്റേതെന്നാണ് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തൽ.14 കോടിയിലധികം രൂപയുടെ സ്വത്താണ് ശിവശങ്കർ സമ്പാദിച്ചതെന്നാണ് എൻഫോഴ്‌സ്‌മെന്റ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കൽ കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.
ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും സ്വപ്‌ന സുരേഷിന്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷനിൽ ശിവശങ്കറിന് ലഭിച്ച അഴിമതിപണമാണെന്നുമാണ് എൻഫോഴ്‌സ്‌മെന്റ് വാദം.സ്വർണം കടത്തിയ നയതന്ത്ര കാർഗോ കസ്റ്റംസിൽ നിന്നും വിട്ടുകിട്ടാൻ ശിവശങ്കർ വിളിച്ചിരുന്നതായും ഇ ഡി പറയുന്നു. കേസിൽ ശിവശങ്കറിനെതിരെ വാട്സാപ്പ് ചാറ്റുകൾ, മൊഴികൾ, ഡിജിറ്റൽ രേഖകൾ തുടങ്ങി നിരവധി തെളിവുകൾ ഇ ഡി വീണ്ടെടുത്തിട്ടുണ്ട്. അതേസമയം, സ്വപ്‌നയെ ഭീഷണിപ്പെടുത്തിയാണ് ഇ ഡി ശിവശങ്കറിനെതിരെ മൊഴിയെടുക്കുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ ആരോപിക്കുന്നത്.