സ്വന്തം ലേഖകൻ
തിരുവനന്തപുരം : കോവിഡ് വിശകലനത്തിനു സ്പ്രിൻക്ലർ കമ്പനിയെ ചുമതലപ്പെടുത്തിയതിന് പിന്നിൽ ഐ ടി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രിയോ, അന്നത്തെ ചീഫ് സെക്രട്ടറി ടോംജോസോ അറിഞ്ഞില്ലെന്ന് മാധവൻ നമ്പ്യാർ അധ്യക്ഷനായുള്ള വിദഗ്ധസമിതി റിപ്പോർട്ട്.
അന്നത്തെ ഐ ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കർ ഏകപക്ഷിയമായി സ്പ്രിൻക്ലർ കമ്പനിയുമായി കരാറിൽ ഏർപ്പെടുകയായിരുന്നു. പൊതുജനങ്ങളുടെ വിവരങ്ങൾ സ്പ്രിൻക്ലർ കമ്പനിക്ക് ശേഖരിക്കാനുള്ള സമ്പൂർണ അവകാശം നൽകുന്ന സ്ഥിതിയുണ്ടായി. സ്പ്രിൻക്ലർ കമ്പനിയുമായി ഉണ്ടാക്കിയ കരാർ പ്രകാരം 1.82 ലക്ഷം പേരുടെ വിവരങ്ങളാണ് ഏപ്രിൽ മാസം ആദ്യ ആഴ്ചകളിൽ അവരുടെ അക്കൗണ്ടിലെത്തിയത്.
മാർച്ച് 25 മുതൽ വിവരങ്ങൾ എത്തിത്തുടങ്ങിയെങ്കിലും സി-ഡിറ്റ് നൽകിയത് പരിമിതമായ വിവരങ്ങൾ മാത്രമായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളിലൂടെയാണ് സ്പ്രിൻക്ലർ ഇടപാടിൽ അഴിമതി നടന്നതായുള്ള ആരോപണം ഉന്നയിക്കപ്പെടുന്നത്. എന്നാൽ ഇടപാട് സുതാര്യമാണെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറയുമ്പോഴും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ സ്പ്രിൻക്ലർ കമ്പനിയുമായി രഹസ്യധാരണയുണ്ടാക്കിയെന്നാണ് സമിതി കണ്ടെത്തിയിരിക്കുന്നത്. ഇത് പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിയിക്കുന്നതായിരുന്നു. സർക്കാരിന്റെ പൊതു താല്പര്യത്തിന് വിരുദ്ധമായാണ് കരാർ ഉണ്ടാക്കിയയത്.
യു എസ് കോടതിയുടെ പരിധിയിലായതിനാൽ സ്പ്രിൻക്ലറിനെതിരെ നിയമ നടപടിയും അസാധ്യമാണ്.