തിരുവനന്തപുരം: ദേശീയ ഗെയിംസിലെ മെഡൽ ജേതാക്കൾ സർക്കാർ തങ്ങൾക്ക് വാഗ്ദ്ധാനം ചെയ്‌ത ജോലി തരാത്തതിൽ സെക്രട്ടറിയേറ്റിന് മുന്നിൽ തലമൊട്ടയടിച്ച് പ്രതിഷേധിച്ചു. 2015ലെ ദേശീയ ഗെയിംസിൽ ജേതാക്കളായവരാണ് ആറ് വർഷമായിട്ടും ജോലി കിട്ടാത്തതിനാൽ വ്യത്യസ്‌ത സമരമുറയുമായി അണിനിരന്നത്.39 ദിവസമായി ഇവർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ഇരിക്കുകയാണ്. ഇതുവരെ സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടാകാതെ വന്നതോടെയാണ് തലമൊട്ടയടിച്ച് പ്രതിഷേധിക്കാൻ തയ്യാറായത്. ഗ്രൂപ്പ് ഇനങ്ങളിലായി വെളളി, വെങ്കലം മെഡൽ ജേതാക്കളാണ് ഇവർ. വനിത താരങ്ങൾ മുടിമുറിച്ചാണ് പ്രതിഷേധിച്ചത്.താരങ്ങൾക്ക് നിയമന ഉത്തരവ് നൽകിയെന്ന് പ്രഖ്യാപിച്ച് മന്ത്രി ഇ പി ജയരാജൻ അടക്കമുളളവർ ഇവരുടെ ഫോട്ടോ ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. 27 ഒഴിവുകൾ മാത്രമേ റിപ്പോർട്ട് ചെയ്‌തിട്ടുളളൂവെന്നും 83 ഒഴിവുകൾ കൂടി റിപ്പോർട്ട് ചെയ്‌താൽ മാത്രമേ കായിക താരങ്ങൾക്ക് നിയമന ഉത്തരവ് കൈമാറാൻ സാധിക്കുകയുളളൂവെന്നുമാണ് മന്ത്രിയുടെ ഓഫീസ് ഇപ്പോൾ നൽകുന്ന വിശദീകരണം.