കൊച്ചി: കേരളത്തിലെ ടൂറിസം മേഖലയെ കോർത്തിണക്കി ആപ്പ് വരുന്നുവെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ടൂറിസം മേഖലയ്ക്കായി ഒരു ആപ്പ് രൂപീകരിക്കണമെന്ന ആലോചനയിലായിരുന്നു സർക്കാർ. അതിന്റെ തയ്യാറെടുപ്പുകൾക്കിടയിലാണ് സന്തോഷ് ജോർജ്ജ് കുളങ്ങര ഈ ആശയം മുന്നോട്ടുവെച്ചത്. സന്ദർശകരാണ് ടൂറിസത്തിൻറെ ബ്രാൻഡ് അംബാസഡർമാർ എന്ന അദ്ദേഹത്തിൻറെ ആശയം ആപ്പ് രൂപീകരണത്തെ കുറച്ചുകൂടി സമഗ്രമാക്കി. ടൂറിസം വകുപ്പിൻറെ സമഗ്രമായ ഒരു പോർട്ടലും തുടർന്ന് ആപ്പും രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയാണ്, ടൂറിസം വകുപ്പ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രി പറയുന്നു- ടൂറിസം വകുപ്പിൻറെ അറിവിലും അതീതമായ ആയിരം പുതുമകളും പ്രത്യേകതകളും കേരളത്തിലുണ്ട്. വിനോദസഞ്ചാരികളും കാഴ്ചയുടെ കാവൽക്കാരുമായ അനവധി മനുഷ്യരുടെ വർഷങ്ങളായി ശേഖരിക്കപ്പെട്ട വിജ്ഞാനവും അറിവും പങ്കു വയ്ക്കുക, ഈ വിജ്ഞാനത്തെ വകുപ്പിൻറെ നേതൃത്വത്തിൽ ഒരു പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതാണ് അപ്പ് രൂപീകരണത്തിൻറെ ലക്ഷ്യം.

ടൂറിസത്തെ ജനകീയമാക്കുക എന്ന പ്രക്രിയ ടൂറിസത്തിൻറെ വളർച്ചയ്ക്കും പുരോഗതിയ്ക്കും അത്യാവശ്യമാണ്. ജനങ്ങളുടേതായ സംഭാവനകൾ വകുപ്പിനും ടൂറിസം മേഖലയ്ക്കും പ്രത്യാശാകരമായ നേട്ടങ്ങൾ ഉണ്ടാക്കുമെന്നതിൽ സംശയമില്ല.

ടൂറിസം മേഖലയെ സംബന്ധിച്ച ഓരോ കാര്യങ്ങളും ജനങ്ങളിലേക്ക് എത്തലും എത്തിക്കലും ഏറെ പ്രധാനമാണ്. ഒരു ദേശത്തെക്കുറിച്ചോ, പ്രകൃതിവിശേഷതയെക്കുറിച്ചോ, ഒരു കലാരൂപത്തെക്കുറിച്ചോ ഒരു പ്രത്യേക ഭക്ഷണത്തെക്കുറിച്ചോ ആചാരത്തെക്കുറിച്ചോ ഉത്സവത്തെക്കുറിച്ചോ ഒക്കെ ആകാമത്.

ഇവിടെയാണ് ജനങ്ങളുടെ ക്രിയാത്മകമായ ഇടപെടൽ വകുപ്പിനാവശ്യം. കഴിഞ്ഞ കുറേ വർഷങ്ങളായി സഞ്ചാരികളും കാഴ്ചക്കാരുമായ ഒരു വലിയ ജനക്കൂട്ടം നമുക്കുണ്ട്. ഓരോ യാത്രയിലും കാണുന്നവയൊക്കെ കൗതുകത്തോടെ രേഖപ്പെടുത്തുന്നവരാണതിൽ ഭൂരിഭാഗവും. ഫോട്ടോകൾ, വീഡിയോകൾ, എഴുത്തുകൾ എന്നിങ്ങനെ അവർ കാഴ്ചയുടെ കണ്ടൻറ് ഉത്പാദിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. അവരുടെ ഓരോ കാഴ്ചകളും വ്യത്യസ്തമാണ്. വ്യക്തിയിൽ നിന്നും വ്യക്തിയിലേയ്ക്ക് ഈ കണ്ടൻറുകൾ വ്യത്യാസപ്പെട്ടിരിക്കും. മേഖലകളും അറിവുകളും കാഴ്ചകളും നിരീക്ഷണങ്ങളും വ്യത്യസ്തമായിരിക്കും.

കേരളത്തിൻറെ സംസ്‌കാരവും ചരിത്രവും എല്ലാവർക്കും ലഭ്യമാക്കാൻ ശ്രമിക്കുന്ന ഒരു പോർട്ടലാണ് വിഭാവനം ചെയ്യുന്നത്. സഞ്ചാരികൾക്കും സാധാരണക്കാർക്കും ഒരേ പോലെ ഈ സംരഭത്തിൽ ഉൾച്ചേരാനാകും. വ്യത്യസ്തവും ക്രിയാത്മകവും സൗന്ദര്യാതമകവുമായ ഒരു വിജ്ഞാനകോശമായി ഇത് മാറും. ഒപ്പം ഈ കണ്ടൻറുകളെ ഉത്പാദിപ്പിച്ച വ്യക്തികളുടെ സംഭാവനകളെ കണക്കിലെടുത്ത് എണ്ണവും ഗുണവും മാനദണ്ഡമാക്കി അവരുടെ സംഭാവനകളെ ആദരിക്കുവാനും, മികച്ച കണ്ടൻറ് നൽകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുവാനും ഉദ്ദേശിക്കുന്നു.

ലളിതമായ ഒരു രജിസ്‌ട്രേഷൻ പ്രക്രിയക്ക് ശേഷം ആർക്കും കണ്ടൻറ് അപ് ലോഡ് ചെയ്യാവുന്ന രീതിയിലാണ് ആപ്പ് രൂപീകരിക്കുന്നത്. അപ് ലോഡ് ചെയ്ത കണ്ടൻറ്, എഡിറ്റർമാർ പരിശോധിച്ച് അംഗീകരിച്ചുകഴിഞ്ഞാൽ പോർട്ടലിലേക്ക് പ്രത്യേക കാറ്റഗറി തിരിച്ച് എല്ലാവർക്കും ലഭ്യമാകും. സമ്മാനങ്ങൾ, മത്സരങ്ങൾ, യാത്രകൾ എന്നിവയൊക്കെ ഇതിനു തുടർച്ചയായിട്ടുണ്ടാകും. തികച്ചും ജനകീയമായ ക്രൗഡ് സോഴ്‌സിങിലൂടെ അതിബൃഹത്തും ശക്തവും അസാധാരണവുമായ ഒരു മുന്നേറ്റമായി ഇതുമാറുമെന്നതിൽ ഞങ്ങൾക്ക് സംശയമില്ല- മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here