തിരുവനന്തപുരം: കോവിഡിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് എംഎല്‍എ കെ.കെ.ശൈലജ. കോവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സഹായങ്ങള്‍ പര്യാപ്തമല്ലെന്നും മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയമസഭയില്‍ പറഞ്ഞു. ചെറുകിട, ഇടത്തരം വ്യവസായ മേഖലയെ സാരമായി ബാധിച്ചു. പരമ്പരാഗത, ചെറുകിട തൊഴില്‍ മേഖലയില്‍ കേരളത്തില്‍ രണ്ടുലക്ഷത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. മറ്റ് അനുബന്ധ തൊഴിലെടുത്തു ജീവിക്കുന്നവരുമുണ്ട്.
ലൈറ്റ് ആന്‍ഡ് സൗണ്ട് ജീവനക്കാര്‍ പട്ടിണിയിലാണ്. 1000 രൂപ കൊടുത്തതു കൊണ്ടായില്ല. സര്‍ക്കാര്‍ കിറ്റ് നല്‍കുന്നതു കൊണ്ട് അക്ഷരാര്‍ഥത്തില്‍ പട്ടിണിയില്ലെങ്കിലും ബാങ്ക് ലോണ്‍ അടയ്ക്കാൻ കഴിയാതെയും കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് കണ്ടെത്താനാവാതെയും പലരും നട്ടംതിരിയുകയാണ്. വളരെ ഗുരുതരമായ പ്രശ്‌നങ്ങളാണു ജനങ്ങള്‍ അഭിമുഖീകരിക്കുന്നത്. പാവപ്പെട്ട തൊഴിലാളികള്‍ക്കും പാക്കേജ് അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ 5650 കോടിയുടെ പ്രഖ്യാപനം വരുന്നതിന് മുന്‍പായിരുന്നു കെ.കെ. ശൈലജയുടെ വിമര്‍ശനം. പാവപ്പെട്ട തൊഴിലാളികള്‍ക്ക് പാക്കേജ് പ്രഖ്യാപിക്കണമെന്നും പലിശ രഹിത വായ്പ പ്രഖ്യാപിക്കണമെന്ന് ശൈലജ ആവശ്യപ്പെട്ടു.