പി ടി തോമസിന്റെ അപ്രതീക്ഷിത മരണം എറണാകുളത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണ്. പാര്‍ട്ടിയുടെ നാവും നിലപാടുമായി ജില്ലയില്‍ നിറഞ്ഞു നിന്ന വ്യക്തി പെട്ടെന്നൊരു ദിവസം അവശേഷിപ്പിച്ച ശൂന്യത വളരെ ആഴമേറിയതും കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നികത്താനാവാത്തതുമാണ്. രാഷ്ട്രീയരംഗത്തെ സര്‍വ്വ ആദരവും നേടിയെടുത്താണ് പി ടി മറഞ്ഞത്. അമ്പരപ്പിക്കുന്ന ജനപിന്തുണ തന്നെ കോണ്‍ഗ്രസില്‍ വളരെ ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് കളമൊരുക്കിയിരിക്കുന്നു 

പി ടിയ്ക്കു പകരക്കാരന്‍ ആര് ആലോചനകള്‍ ഔപചാരികമായി പാര്‍ട്ടിക്കുള്ളില്‍ തുടങ്ങിയിട്ടില്ല. പാര്‍ട്ടിയുടെ ഒരു ഘടകവും ഇക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നുമില്ല. എന്നാല്‍ വളരെ അടുത്തു തന്നെ അതു വേണ്ടിവരും എന്ന് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസിന് ഏറെ സാദ്ധ്യതയുള്ള തൃക്കാക്കരയില്‍ ആര് എന്ന് എന്ന ചിന്ത പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.പതിവു ആലോചനയുടെ രീതി അനുസരിച്ച് ആദ്യസാദ്ധ്യത പി ടിയുടെ കുടുംബത്തില്‍ നിന്നു തന്നെയാകുമോ എന്നതാണ് ഇനി അറിയാനുള്ളത്. എന്നാല്‍ ഇത് പി ടി തോമസിന്റെ കുടുംബവുമായി ചര്‍ച്ച ചെയ്യുകയോ നിലപാട് അറിയുകയോ ചെയ്തിട്ടില്ല. കോണ്‍ഗ്രസിലെ പതിവു ആലോചനാ രീതികള്‍ അനുസരിച്ച് ഈ രീതിയില്‍ പുരോഗമിക്കാനാണ് സാദ്ധ്യത

സംസ്ഥാന നേതൃത്വത്തിലും പ്രകടനത്തിലും പുതുമകള്‍ വേണം എന്ന ആഗ്രഹത്തില്‍ പ്രവര്‍ത്തിക്കുന്ന കെ പി സിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും മറ്റു ചില ആലോചനകള്‍ക്കും തുടക്കമിട്ടേക്കും. നിയമസഭയിലെ പ്രകടനം കണക്കിലെടുത്താവും ഈ പുനരാലോചന. തൃക്കാക്കര യുഡിഎഫിന് മുന്‍തൂക്കമുളള മണ്ഡലമായതിനാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രമുഖരെ ആരെയെങ്കിലും ആലോചിക്കാനും ഇടയുണ്ട്. പ്രാദേശികമായ പ്രാതിനിധ്യവും മറ്റു സാമുദായിക സമവാക്യങ്ങളും കണക്കിലെടുത്താവും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. 

പരാജയപ്പെട്ടവരെ പരിഗണിക്കുന്നെങ്കില്‍ പ്രഥമസ്ഥാനം തൃത്താലയില്‍ പരാജയപ്പെട്ട വി ടി ബല്‍റാമിനു തന്നെയാവും.  യുവവോട്ടര്‍മാരുടെ താത്പര്യങ്ങളും നിര്‍ണ്ണായകമായ തൃക്കാക്കരയില്‍ ബല്‍റാം ശക്തനായ സ്ഥാനാര്‍ത്ഥി തന്നെയാണ്. വാക്കുകളിലും പ്രവൃത്തിയിലും പി ടിയുടെ പിന്‍മുറക്കാരന്‍ എന്ന പ്രചരണവും ബല്‍റാമിനു ചേരും. നിയമസഭയില്‍ വി ഡി സതീശനും മൂര്‍ച്ചയുള്ള ആയുധമാകാന്‍ ബല്‍റാമിനു കഴിയും.  നിയമസഭയിലും പുറത്തും ഒരേ പോലെ തിളങ്ങുന്ന ബല്‍റാം പക്ഷേ, തൃത്താല ഉപേക്ഷിക്കുമോ എന്ന് സംശയമാണ്.

മറ്റുളളവരെ പരിഗണിച്ചാല്‍ എറണാകുളത്തു നിന്നുള്ള ടോണി ചമ്മിണി, ഡൊമിനിക് പ്രസന്റേഷന്‍, കെ വി തോമസ് തുടങ്ങിയ പേരുകള്‍ വീണ്ടും ഉയര്‍ന്നേക്കാം. വടക്കാഞ്ചേരിയില്‍ പരാജയപ്പെട്ട അനില്‍ അക്കര, സൗമിനി ജയിന്‍ എന്നീ പേരുകളും ഉയര്‍ന്നേക്കാം… എന്നാല്‍ ഇവര്‍ സ്ഥാനാര്‍ത്ഥികളാവുക ദുഷ്‌ക്കരമാണ്. മണ്ഡലത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് കെ എസ് .യു വില്‍ നിന്നും പേരുകള്‍ ഉയരാന്‍ സാദ്ധ്യതയുണ്ട്. ഉമ്മന്‍ ചാണ്ടിയ്ക്ക് അവകാശവാദം ഉന്നയിക്കാന്‍ അവസരം ലഭിച്ചാല്‍ അത് കെ സി ജോസഫിനു വേണ്ടിയാവും. ഐ ഗ്രൂപ്പില്‍ നിന്ന് ജോസഫ് വാഴയ്ക്കന്റെ പേരും ഉയര്‍ത്താനിടയുണ്ട്. 

 

ഉപതിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷി സ്ഥാനാര്‍ത്ഥിയ്ക്കാണ് മുന്‍തൂക്കമുള്ളത്. സ്വാഭാവികമായി ലഭിക്കുന്ന ഭരണത്തിന്റെ ആനുകൂല്യമാണത് . അതിനാല്‍ ഭരണകക്ഷിയില്‍ നിന്ന് ആദ്യം തന്നെ പ്രഖ്യാപനമുണ്ടായാല്‍ അതിന് അനുസരിച്ചാവും യുഡിഎഫ് നീക്കം. ചെന്നിത്തല- സതീശന്‍ തര്‍ക്കം ഇതിനകം പരസ്യമായതോടെ ഏറെ വിഴുപ്പലക്കാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാനിപ്പിക്കാനാവും നേതൃത്വത്തിന്റെ ശ്രമം. അതിനാല്‍ ഏറെ ചര്‍ച്ചകള്‍ക്കു മുതിരാതെ പി ടി തോമസിന്റെ പകരക്കാരനെന്ന നിലയില്‍ കുടുംബാംഗങ്ങളിലേയ്ക്കു തന്നെ ആലോചനകള്‍ നീണ്ടേക്കാം. കോളേജ് പഠനകാലത്ത് കെ എസ് യു പ്രവര്‍ത്തകയായിരുന്നു എന്ന പരിചയവും പി ടി തോമസിന്റെ പത്‌നിക്കുണ്ട്. പ്രാദേശിക ആവശ്യമെന്ന പേരില്‍ മകന്‍ വിഷ്ണു തോമസിന്റെ പേരും ഉയര്‍ന്നേക്കാം. 

തൃക്കാക്കരയില്‍  പഴയ രാഷ്ട്രീയ കാലാവസ്ഥയല്ല നിലവിലുള്ളത് എന്നത് എല്ലാവര്‍ക്കുമറിയാം. അതു മാറിയിക്കുന്നു. എന്‍ ഡിഎ ഉള്‍പ്പെടെ മൂന്നു കക്ഷികളും ഒപ്പം നിര്‍ണ്ണായകമായ 20-20 കൂട്ടുകെട്ടും നിലവിലുണ്ട്. പി ടി തോമസിന്റെ അന്ത്യയാത്രയിലും തുടര്‍ന്നും ലഭിച്ച പിന്തുണ യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നയത്തിലും പിണറായിയുടെ കരുത്തിലുമാണ് ഇടതുപക്ഷം. എന്തായാലും തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുന്‍പേ ശ്രദ്ധേയമാകുകുയാണ് തൃക്കാക്കര 

LEAVE A REPLY

Please enter your comment!
Please enter your name here