ന്യൂഡല്‍ഹി: രാജ്യം കോവിഡ് 19-ന്റെ മൂന്നാം തരംഗത്തിലാണെന്നും വന്‍നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ വലിയൊരു പങ്ക് ഒമിക്രോണ്‍ വകഭേദം മൂലം ഉള്ളതാണെന്നും വിദഗ്ധര്‍. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 75 ശതമാനവും ഒമിക്രോണ്‍ വകഭേദം മൂലമുള്ളതാണെന്ന് കോവിഡ് വാക്‌സിന്‍ കര്‍മസേന തലവന്‍ ഡോ. എന്‍.കെ. അറോറയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ദേശീയതലത്തില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 12 ശതമാനമായിരുന്നു ഒമിക്രോണ്‍ വകഭേദമെങ്കില്‍ കഴിഞ്ഞ ആഴ്ച ആയപ്പോഴേക്കും അത് 28 ശതമാനമായി ഉയര്‍ന്നു. തുടര്‍ന്നും ഒമിക്രോണ്‍ രോഗബാധയുടെ നിരക്ക് ദേശീയ തലത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ വന്‍ നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആകെ കേസുകളില്‍ 75 ശതമാനവും ഒമിക്രോണ്‍ രോഗബാധയാണെന്നും അറോറ വ്യക്തമാക്കി.

ഇന്ത്യയില്‍ മൂന്നാം തരംഗം വ്യക്തമായും എത്തിക്കഴിഞ്ഞു. ഓരോ തരംഗവും സൃഷ്ടിക്കുന്നത് പുതിയ വകഭേദങ്ങളാണ്. ഇത്തവണ അത് ഒമിക്രോണ്‍ ആണ്. കഴിഞ്ഞ നാലഞ്ച് ദിവസത്തെ കണക്കുകള്‍ എടുത്താല്‍ രാജ്യത്ത് കേസുകള്‍ കുതിച്ചുയരുകയാണെന്ന് വ്യക്തമാകുമെന്നും അറോറ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ഇതുവരെ 1700 ഒമിക്രോണ്‍ രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 510 കേസുകളാണ് ഒരു സംസ്ഥാനത്തെ ഉയര്‍ന്ന സംഖ്യ. തിങ്കളാഴ്ച ഒമിക്രോണ്‍ കേസുകളില്‍ 22 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധിച്ച കോവിഡ് സാമ്പിളുകളില്‍ 81 ശതമാനവും ഒമിക്രോണ്‍ വകഭേദം മൂലമുള്ള രോഗബാധയാണെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. ഡിസംബര്‍ 30-31 തീയതികളിലെ ജനിതക ശ്രേണീകരണത്തിന്റെ ഫലം പുറത്തുവന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു. 

 

തിങ്കളാഴ്ച ഡല്‍ഹിയില്‍ 4,099 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.5 ശതമാനമാണ്. മേയ് മാസത്തിനു ശേഷം ഡല്‍ഹിയിലുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന ടിപിആര്‍ ആണിത്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടയില്‍ പതിനായിരത്തോളം പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here