കൊച്ചി : നടി അക്രമ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ് ഐ ആർ റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണത്തിൽ ഇടപെടാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കേസിൽ വിശദമായ വാദം കേൾക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് എ എസ് പി ബൈജു പൊലീസ് ക്രൈംബ്രാഞ്ചിന് പരാതി നൽകിയത്. പരാതിയിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതോടെ ദിലീപ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി. വിശദമായ വാദത്തിനൊടുവിൽ ദിലീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതേ തുടർന്നാണ് ദിലീപ് എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
ദിലീപിനെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ക്രൈംബ്രാഞ്ച്. ഇതിനിടയിൽ ദിലീപ് ഫോൺ തെളിവുകൾ നശിപ്പിച്ചതായി കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സൈബർ വിദഗ്ധന്റെ സഹായത്തോടെയാണ് തെളിവു നശിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സൈബർ വിദഗ്ധനായ ശ്യാം ശങ്കറിനെ നാളെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കയാണ്.