കൊച്ചി: അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോ യാര്‍ഡില്‍ നുഴഞ്ഞുകയറിയ അജ്ഞാതന്‍ ‘പമ്ബ’ എന്ന ട്രെയിനിന്റെ പുറത്ത് ‘ആദ്യ സ്ഫോടനം കൊച്ചിയില്‍’ എന്ന് എഴുതിവച്ചത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സന്ദേഹവും കടുത്ത വെല്ലുവിളിയുമായി.

മേയ് 22നാണ് യാര്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രെയിനിന്റെ പുറത്ത് ഇംഗ്ളീഷില്‍ പല നിറത്തിലെ സ്‌പ്രേ പെയിന്റുകൊണ്ട് ഭീഷണിസന്ദേശം എഴുതിവച്ചത്. രാജ്യദ്രോഹത്തിന് കേസെടുത്തെങ്കിലും രഹസ്യമാക്കിവച്ചിരിക്കുകയാണ് സംഭവം. ട്രെയിനിന്റെ മൂന്നു ബോഗികളിലും മെട്രോ ലോഗോയ്ക്കൊപ്പമാണ് ലിഖിതങ്ങള്‍. ഈ ട്രെയിനിന്റെ സര്‍വീസ് നിറുത്തിവച്ചു.

കൊച്ചി സിറ്റി പൊലീസും മെട്രോ അധികൃതരും ഇതുസംബന്ധിച്ച്‌ ഒന്നും പുറത്തു പറഞ്ഞിട്ടില്ല. മെട്രോ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്.

എറണാകുളം – ആലുവ റൂട്ടില്‍ മുട്ടം സ്റ്റേഷനും അമ്ബാട്ടുകാവ് സ്റ്റേഷനും ഇടയിലാണ് 45 ഏക്കറി​ലുളള മുട്ടം മെട്രോ യാര്‍ഡ്. സര്‍വീസിനുശേഷം എല്ലാ ട്രെയിനുകളും യാര്‍ഡിലെത്തിച്ച്‌ ദിവസവും പരിശോധനകള്‍ നടത്തും.
യാര്‍ഡിന് ചുറ്റുമായി 10 അടി ഉയരമുള്ള മതില്‍ക്കെട്ടിനു മുകളില്‍ കമ്ബി വേലിയുമുണ്ട്. യാര്‍ഡിനോട് ചേര്‍ന്ന് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സായി രണ്ട് ഫ്ളാറ്റുകളുമുണ്ട്.

മെട്രോയുടെ ഹൃദയം

ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂം, ആട്ടോമാറ്റിക്ക് ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാനം, വൈദ്യുതി സബ്സ്റ്റേഷന്‍ തുടങ്ങിയവ മെട്രോ യാര്‍ഡിലാണ്. 24 മണിക്കൂറും ജോലിക്കാരുമുണ്ട്.

എഴുതിയത് രാത്രി

1.രാത്രി സര്‍വീസ് അവസാനിപ്പിച്ചശേഷം കൊണ്ടിട്ടപ്പോഴായിരിക്കാം എഴുതിയത്. സര്‍വീസ് നടത്തുമ്ബോള്‍ മിനിട്ടുകള്‍ മാത്രം സ്റ്റേഷനുകളില്‍ നിറുത്തുന്നതിനാല്‍ ഇത്രയും നീണ്ട സന്ദേശം എഴുതാന്‍ സമയം കിട്ടില്ല.

2. സുരക്ഷാ ഉദ്യോഗസ്ഥരുടെയോ കാമറകളുടെയോ കണ്ണില്‍പ്പെടാതെ യാര്‍ഡിനകത്തേക്കും പുറത്തേക്കും പോവുക എളുപ്പമല്ല. ജീവനക്കാരില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും സംശയിക്കുന്നു.

3.തൊട്ടടുത്തുള്ള സ്റ്റേഷനുകളുടെ പ്ളാറ്റ് ഫോമില്‍ നിന്ന് പാളത്തിലിറങ്ങി നടന്നും യാര്‍ഡിലെത്താം. പ്ളാറ്റ് ഫോം പൂര്‍ണമായും കാമറ നിരീക്ഷണത്തിലാണ്. യാര്‍ഡില്‍ സായുധരായ 12 പൊലീസുകാര്‍ സദാ കാവലുണ്ട്.

4. കേരള പൊലീസിന്റെ ഭാഗമായ സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്കാണ് യാര്‍ഡിന്റെയുള്‍പ്പെടെ മെട്രോ സംവിധാനത്തിന്റെ സുരക്ഷാ ചുമതല. 215 സേനാംഗങ്ങള്‍ മെട്രോയി​ലുണ്ട്.

 25 ട്രെയിനുകള്‍

മൂന്നു ബോഗികളുള്ള 25 ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. പെരിയാര്‍, പമ്ബ, കബനി, ഗംഗ, കൃഷ്ണ, നിള തുടങ്ങി നദികളുടെ പേരുകളാണ് ഓരോന്നിനും.

`കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചു. അന്വേഷണം നടക്കുന്നുണ്ട്. സുരക്ഷാകാര്യം സര്‍ക്കാര്‍ നോക്കും.’

-ലോക്‌നാഥ് ബെഹ്റ,

എം.ഡി, കെ.എം.ആര്‍.എല്‍

`അതിക്രമിച്ചു കയറിയത് ആരെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ഗൗരവസ്വഭാവം വിലയിരുത്തുന്നതേയുള്ളൂ.’

-വി.യു.കുര്യാക്കോസ്,

ഡെപ്യൂട്ടി കമ്മിഷണര്‍ ഒഫ് പൊലീസ്

LEAVE A REPLY

Please enter your comment!
Please enter your name here