കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പക്ഷപാതം കാണിക്കുന്നു. പോപ്പുലര്‍ ഫ്രണ്ട് വാദങ്ങളോട് തങ്ങള്‍ക്ക് എതിര്‍പ്പാണ്. എന്നാല്‍ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ സ്വത്ത് ജപ്തി ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണ് ?

കോഴിക്കോട് : മിന്നല്‍ ഹര്‍ത്താലിനെ തുടര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനെതിരെ വീണ്ടും മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പക്ഷപാതം കാണിക്കുന്നു എന്നായിരുന്നു ഷാജിയുടെ വിമര്‍ശനം. പതിനായിരക്കക്കിന് ഹെക്ടര്‍ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയില്‍ ഇരിക്കുമ്പോഴാണ് പത്തും പതിനഞ്ചും സെന്റുള്ളവരുടെ ഭൂമി ജപ്തി ചെയ്യാന്‍ ഇറങ്ങുന്നതെന്നും കെ എം ഷാജി ആരോപിച്ചു.

ലീഗ് നേതാവ് പികെ ഫിറോസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാജി . പോപ്പുലര്‍ ഫ്രണ്ട് വാദങ്ങളോട് തങ്ങള്‍ക്ക് എതിര്‍പ്പാണ്. എന്നാല്‍ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ സ്വത്ത് ജപ്തി ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണ്. മക്കള്‍ പോപ്പുലര്‍ ഫ്രണ്ടായതിന് കുടുംബാംഗങ്ങള്‍ എന്ത് പിഴച്ചുവെന്നും ഷാജി ചോദിച്ചു.

 

ഹര്‍ത്താല്‍ നടത്തി പൊതുമുതല്‍ നശിപ്പിച്ച് നാശനഷ്ടം ഉണ്ടാക്കിയതിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് വകകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് അവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധമെന്താണെന്നു വ്യക്തമാക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും നടപടിയില്‍ വിമര്‍ശനം രേഖപ്പെടുത്തിയിരുന്നു. കട്ടവനെ കിട്ടിയില്ലങ്കില്‍ കണ്ടവനെ പിടിക്കുന്ന രീതിയാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here