കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു പേരേയും തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, പറവൂര്‍ സ്വദേശിനി ആന്‍ റിഫ്റ്റ, താമരശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജേക്കബ് എന്നിവരാണ് മരിച്ചത്. ആല്‍വിന്‍ കുസാറ്റ് വിദ്യാര്‍ഥിയല്ല. സുഹൃത്തുക്കള്‍ക്കൊപ്പം ക്യാംപസില്‍ എത്തിയതാണ് ആല്‍വിന്‍ .

64 പേര്‍ക്ക് പരുക്കേറ്റു. 5 പേരുടെ നില ഗുരുതരമാണ്. നാലുപേരെയും എത്തിച്ചത് മരിച്ച നിലയിലായിരുന്നു. 46 പേരെ കളമശേരി മെഡി. കോളജിലും 16 പേരെ കിന്‍ഡര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രവേശന കവാടത്തിലാണ് തിരക്കുണ്ടായത്. തിക്കിലും തിരക്കിലും വിദ്യാര്‍ഥികള്‍ ബോധംകെട്ടുവീണു. ക്യാംപസില്‍ നിന്ന് മറ്റു വിദ്യാര്‍ഥികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. പരിപാടിക്കിടെ ആളുകള്‍ തള്ളിക്കയറിയതാണ് അപകടകാരണം. ക്യാംപിനു പുറത്തു നിന്നുള്ളവരും പരിപാടി കാണാനെത്തിയിരുന്നു. മഴ പെയ്തപ്പോള്‍ പുറത്തു നിന്നവരും ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറുകയായിരുന്നു. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയായിരുന്നു നടന്നത്.

മന്ത്രിസഭായോഗം അടിയന്തരമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മന്ത്രിമാരായ പി.രാജീവും ആര്‍.ബിന്ദുവും കൊച്ചിയിലേക്ക് തിരിച്ചു. ദുഃഖകരമായ സംഭവമെന്നും ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിച്ചെന്നും പി.രാജീവ് പ്രതികരിച്ചു. തൃശൂര്‍ മെഡി. കോളജിലെ സര്‍ജറി, ഓര്‍ത്തോ ഡോക്ടര്‍മാരും കൊച്ചിയിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here