![mv govin and kanam](https://i0.wp.com/keralatimes.com/wp-content/uploads/2023/12/mv-govin-and-kanam.jpg?resize=696%2C382&ssl=1)
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്വാനിക്കുന്ന തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ജീവിതമുഴിഞ്ഞ് വെച്ച ആളായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലോടെയാണ് കേട്ടതെന്ന്അദ്ദേഹം കൂട്ടിച്ചേർത്തു. മാസങ്ങളായി അസുഖബാധിതനായിരുന്ന അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. രോഗവിവരങ്ങൾ അന്വേഷിച്ച സമയത്ത് മുറിവെല്ലാം ഉണങ്ങുന്നുവെന്നും ആശ്വാസമുണ്ടെന്നും കാനം പറഞ്ഞിരുന്നു. ഉടൻ ആശുപത്രി വിടാനാവുമെന്നും പ്രവര്‍ത്തനത്തിലെത്താനാവുമെന്നും പറഞ്ഞിരുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
നേരിൽ കണ്ടതിലും മെച്ചമാണെന്ന് ഇന്നലെ കാനത്തിന്റെ മകൻ പറഞ്ഞിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. മകനും കാനം വേഗത്തിൽ ആശുപത്രി വിടുമെന്നാണ് പറഞ്ഞത്. ആകസ്മികമായാണ് മരണ വാര്‍ത്ത കേട്ടത്. കാനം രാജേന്ദ്രന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അര്‍പ്പിക്കുന്നു. പാവപ്പെട്ടവന് വേണ്ടി ഉഴിഞ്ഞുവെച്ച മനുഷ്യായുസാണ് കാനം രാജേന്ദ്രന്റേതെന്നും ഇടതുമുന്നണിക്ക് ശക്തനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യമുന്നണിയായി പ്രവര്‍ത്തിക്കുമ്പോള്‍ പ്രതികൂലസാഹചര്യത്തില്‍ പോലും സിപിഐയേയും സിപിഐഎമ്മിനേയും ഒരുമിച്ച് കൊണ്ടുപോകാന്‍ കാനം വളരെ ശ്രദ്ധേയമായ പങ്കുവഹിച്ചുവെന്ന് എം വി ഗോവിന്ദന്‍ അനുസ്മരിച്ചു.