സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ പ്രതി സ്വപ്ന സുരേഷിന് തിരിച്ചടി. തന്നെ കൊച്ചിയിൽ തന്നെ ചോദ്യം ചെയ്യാൻ പൊലീസിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ഭീഷണിയുള്ളതിനാൽ ചോദ്യം ചെയ്യാനായി തളിപ്പറമ്പിൽ ഹാജരാകാനാകില്ലെന്നായിരുന്നു സ്വപ്നയുടെ വാദം. എന്നാൽ ഭീഷണിയുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമായ അപേക്ഷ നൽകാമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
ഹാജരാകാൻ നിർദേശിച്ച ദിവസം കഴിഞ്ഞതിനാല്‍ പുതിയ നോട്ടിസ് അന്വേഷണ ഉദ്യോഗസ്ഥന് പുറപ്പെടുവിക്കാമെന്നും, അതനുസരിച്ച് ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. നയതന്ത്ര ചാനൽ സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ പരാതിയിൽനിന്ന് പിന്മാറാൻ എം.വി.ഗോവിന്ദൻ, വിജേഷ് പിളള വഴി സ്വാധീനിക്കാൻ ശ്രമിച്ചെന്നും 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. സമൂഹ മാധ്യമം വഴി ഉന്നയിച്ച ആരോപണത്തിനെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് നൽകിയ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.