ജസ്ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. നീണ്ട അന്വേഷണത്തിനൊടുവിൽ ജെസ്നയെ കണ്ടെത്താനായില്ല എന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജെസ്നയുടെ തിരോധാനം അന്വേഷിച്ചിരുന്ന സിബിഐയുടെ കൊച്ചി യൂണിറ്റ് ആണ് റിപ്പോർട്ട് സമർപ്പിച്ചത്.
കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്ന മരിയ ജയിംസിനെ അഞ്ചു വർഷങ്ങൾക്കു മുൻപാണ് കാണാതാവുന്നത്. എരുമേലിയിലെ വീട്ടിൽ നിന്നിറങ്ങിയ ജസ്‌ന മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു തിരോധാനം. ജസ്‌ന വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഈ നിഗമനം തള്ളിയാണ് സിബിഐ അന്വേഷണം നടത്തിയത്.
ശാസ്ത്രീയ പരിശോധനകളിലും തുമ്പ് കണ്ടെത്താൻ കഴിഞ്ഞില്ല. നിർണയക വിവരങ്ങളൊന്നും ലഭിക്കാതെ അന്വേഷണം മുൻപോട്ട് കൊണ്ടു പോകാൻ കഴിയില്ലെന്നും എന്തെങ്കിലും വിവരം ലഭിച്ചാൽ അന്വേഷണം പുനരാരംഭിക്കുമെന്നും സിബിഐ കോടതിയെ അറിയിച്ചു.
കേസിൽ രണ്ടുപേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇരുവർക്കും ജസ്നയുടെ തിരോധാനത്തില്‍ പങ്കില്ലെന്നാണ് റിപ്പോർട്ട്. ബംഗുളുരു സി എഫ് എസ് എല്‍ ആയിരുന്നു ശാസ്ത്രീയ പരിശോധന നടത്തിയത്.