പിവി അൻവറിന്‍റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന പാർക്കിന് ലൈസൻസ് ഇല്ല. ഇക്കാര്യം സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ലൈസൻസിനായി അപൂർണമായ അപേക്ഷയാണ് നൽകിയതെന്നും ആവശ്യപ്പെട്ട രേഖകൾ പി വി അൻവർ ഹാജരാക്കിയില്ലെന്നും സർക്കാർ വ്യക്തമാക്കി. ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കും എന്ന് ചോദിച്ച കോടതി ഇക്കാര്യത്തിൽ മറ്റന്നാൾ മറുപടി നൽകാൻ സർക്കാറിന് നിർദ്ദേശം നൽകി.

പാർക്കിന്റെ വിശദ വിവരങ്ങൾ അറിയിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. പാർക്കിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞിരുന്നു. ഉരുൾപൊട്ടൽ സാധ്യതയടക്കം കണക്കിലെടുത്ത് കളക്ടർ അടച്ച് പൂട്ടിയ പിവിആർ നാച്വറോ പാർക്ക് ഭാഗികമായി തുറക്കാൻ മുഖ്യമന്ത്രിയ്ക്ക് കീഴിലുള്ള ദുരന്ത നിവാരണ അതോറിറ്റിയാണ് അനുമതി നൽകിയത്. പിവി അൻവർ എംഎൽഎ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ, പാർക്ക് തുറക്കണമെങ്കിൽ പ‌ഞ്ചായത്തിന്‍റെ ലൈസൻസും വാങ്ങണം.

പാർക്കിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്നത് ടിക്കറ്റ് വെച്ചാണെന്നും നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന ജനപ്രതിനിധിയുടെ ഉടമസ്ഥതയിലുള്ള പാർക്ക് അടച്ച് പൂട്ടണമെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയതെന്നാണ് ഹര്‍ജിയിലെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here