ഡൽഹിയിലെ ജന്തർ മന്തറിൽ കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ കേരള സർക്കാർ നടത്തുന്ന സമരത്തെ പിന്തുണച്ച് ദേശീയ നേതാക്കൾ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, എന്നിവർ വേദിയിലെത്തി പിന്തുണ അറിയിച്ചു. എൻസിപി അധ്യക്ഷൻ ശരത് പാവാർ, കപിൽ സിബൽ, ഫാറൂഖ് അബ്ദുള്ള, ഡിഎംകെ , സമാജ് വാദി പാർട്ടി, ജെഎംഎം, ആർജെഡി എന്നീ പാർട്ടികളുടെ പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുത്തു. വിവിധ സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായി. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എംഎൽഎമാരും സമരത്തിൽ അണിചേരുന്നുണ്ട്.
ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം പാർട്ടികളും പങ്കെടുക്കുന്ന പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾ വിട്ടുനിൽക്കുന്നതിനിടെ ഖാർഗെ പിന്തുണ അറിയിച്ചിരുന്നു . കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങൾ വിവേചനം നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയാണ് കോൺഗ്രസ് ഉയർത്തുന്ന പ്രധാന പ്രശ്നം. സർക്കാർ ശ്രമം പരാജയങ്ങൾ മറക്കാനാണ്. പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളെ കേന്ദ്രം ഞെരുക്കുന്നുവെന്നും മോദി ഭരണത്തിൽ നേട്ടം ഉണ്ടായത് മുതലാളിമാർക്ക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രസർക്കാർ അവഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതൽ ദേശീയ നേതാക്കൾ എത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. കേന്ദ്ര നയങ്ങൾക്ക് എതിരായ പ്രതിഷേധത്തെ ദേശീയ തലത്തിലെ പ്രതിപക്ഷ പ്രതിഷേധമാക്കാനാണ് കേരള സർക്കാരിന്റെ ശ്രമം.