പാലക്കാട്: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരള പൊലീസില്‍ വിശ്വാസമില്ല. സത്യസന്ധമായ അന്വേഷണം ഉണ്ടാവുമെന്ന് കരുതുന്നില്ല. പ്രതികളെ രക്ഷിക്കാനുള്ള കുറ്റപത്രവും വകുപ്പും ആയിരിക്കും ഇനി ഉണ്ടാവുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസ് ഇല്ലാതാക്കാന്‍ ആഭ്യന്തര വകുപ്പും പൊലീസും ശ്രമിക്കുകയാണ്. മുഖ്യമന്ത്രിക്ക് ആത്മാഭിമാനം ഉണ്ടെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സിദ്ധാര്‍ത്ഥനിലായിരുന്നു അവന്റെ കുടുംബത്തിന്റെ പ്രതീക്ഷ. എസ്എഫ്‌ഐ ഗുണ്ടകള്‍ ആ പ്രതീക്ഷ ഇല്ലാതാക്കി. ആ കുടുംബത്തെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും മുഖ്യമന്ത്രി ശ്രമിച്ചില്ല. ഒരു അനുശോചനം പോലും മുഖ്യമന്ത്രി നടത്തിയില്ല. എസ്എഫ്‌ഐയെ മുഖ്യമന്ത്രി ജീവന്‍രക്ഷാ പ്രവര്‍ത്തകര്‍ ആക്കിയിരിക്കുകയാണ്. മുന്‍ കല്‍പ്പറ്റ എംഎല്‍എ ശശീന്ദ്രന്റെ നേതൃത്വത്തില്‍ പ്രതികളെ മോചിപ്പിക്കാന്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ പോയി ബഹളമുണ്ടാക്കിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
സിദ്ധാര്‍ത്ഥന്റെ മരണത്തിന് കാരണക്കാരായ പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് കുടുംബം. കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടും തെളിവെടുപ്പിലെ നിര്‍ണായക വിവരങ്ങളും പുറത്ത് വന്നതിനു പിന്നാലെയാണ് പ്രതികരണം. പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും സിദ്ധാര്‍ത്ഥന്റെ പിതാവ് പറഞ്ഞിരുന്നു.
സിദ്ധാര്‍ത്ഥന്‍ അനുഭവിച്ചത് അതിക്രൂര പീഡനമെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 12-ാം തീയതി സിദ്ധാര്‍ത്ഥന്‍ സഹപാഠിയോട് മോശമായി പെരുമാറിയതായി ആരോപണം ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സിദ്ധാര്‍ത്ഥനെ പരസ്യമായി വിചാരണ നടത്തിയിരുന്നു. പിന്നീട് വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാര്‍ഥനെ തിരിച്ച് വിളിച്ചുവരുത്തുകയായിരുന്നു. കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാം എന്ന് പറഞ്ഞാണ് ഫോണില്‍ വിളിച്ചത്. തിരിച്ചെത്തിയ സിദ്ധാര്‍ത്ഥനെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് എങ്ങും പോകാന്‍ അനുവദിച്ചില്ല.
16-ാം തീയതി സിദ്ധാര്‍ത്ഥനെ തടങ്കലില്‍ പാര്‍പ്പിച്ചു. രാത്രിയോടെ ക്രൂരമായി മര്‍ദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെല്‍റ്റ് കൊണ്ടും കേബിള്‍ വയര്‍ കൊണ്ടും കൈകൊണ്ടും കാലുകൊണ്ടും അതിക്രൂരമായി മര്‍ദ്ദിച്ചു. 16-ാം തീയതി രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച മര്‍ദ്ദനം 17-ാം തീയതി പുലര്‍ച്ചെ രണ്ട് മണി വരെ നീണ്ടു. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചിരുന്നു. 18-ാം തീയതി ഉച്ചയോടെ സിദ്ധാര്‍ത്ഥന്‍ തൂങ്ങിമരിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കൊലപാതക സാധ്യത അന്വേഷിക്കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.