കണ്ണൂര്‍ പാനൂരില്‍ ബോംബ് സ്ഫോടനത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. ഷെറിന്‍ (25)ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബോംബ് നിര്‍മാണത്തിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. പുലര്‍ച്ചെ ഒരുമണിയോടെ വീടിന്‍റെ ടെറസില്‍ വച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന വിനീത്(24) ഉം ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലാണ്. ഇരുവരുടെയും കൈക്കാണ് പരുക്കേറ്റിരുന്നത്. ആദ്യം കണ്ണൂരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു.

സ്ഫോടനത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ഇരുവരും സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പ്രതികളാണെന്നും പാനൂര്‍ ഏരിയ കമ്മിറ്റി വ്യക്തമാക്കി. ആ ഘട്ടത്തില്‍ തന്നെ പാര്‍ട്ടി ഇവരെ തള്ളിപ്പറഞ്ഞതാണെന്നും വിശദീകരണത്തില്‍ പറയുന്നു. സ്ഫോടനത്തില്‍ മരിച്ച ഷെറിനും ഗുരുതരമായി പരുക്കേറ്റ വിനീതിനും സിപിഎമ്മുമായി ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അറിയിച്ചു. 

എന്നാല്‍ പാനൂരിലേത് ഗൗരവമായ സംഭവമാണെന്നും സമഗ്ര അന്വേഷണം വേണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു. പരാജയ ഭീതി കാരണം സിപിഎം അക്രമത്തിലേക്ക് കടക്കുകയാണെന്നായിരുന്നു പ്രകാശ് ജാവഡേക്കറിന്‍റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here