സ്വാശ്രയ കോളേജുകളിൽ നടക്കുന്നതിന് സമാനമായ പീഡനം സ്‌കൂളിലും. അധ്യാപിക മാനസികമായി പീഡിപ്പിക്കുകയും പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. പരവനടുക്കം ആലിയ സീനിയർ സെക്കണ്ടറി ഇഗ്ളീഷ് മീഡിയം സ്‌കൂൾ എട്ടാം തരം വിദ്യാർത്ഥി അൽഹാദാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ക്ലാസ്സിൽ വച്ച് അധ്യാപിക രൂക്ഷമായി അധിക്ഷേപിച്ചതിനെ തുടർന്ന് അൽഹാദ് ഉച്ചയോടെ കിണറിലേക്ക് ചാടുകയായിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. തോളെല്ല് പൊട്ടി ഗുരുതരാവസ്ഥയിലായതിനാൽ കാസർഗോട്ടെ ആശുപത്രിയിൽ നിന്നും മംഗലാപുരത്തേക്ക് വിദഗ്ധ പരിചരണത്തിനായി ഉടൻ മാറ്റും.
സംഭവത്തെത്തുടർന്ന് പ്രകോപിതരായ വിദ്യാർത്ഥികൾ സ്‌കൂളിന്റെ ജനൽ ചില്ലുകളും ഫർണിച്ചറുകളും അടിച്ചു തകർത്തു. ഇതിനിടെ ജനൽ ചില്ല് തെറിച്ചു വീണ് രണ്ടു കുട്ടികൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
ചെറിയ വിഷയങ്ങൾക്ക് പോലും ക്രൂരമായി ശിക്ഷിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന നിലപാടാണ് അധ്യാപകർ സ്വീകരിക്കുന്നതെന്ന് കുട്ടികൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. സംഭവം ഒതുക്കിത്തുതീർക്കാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതായും ആരോപണമുണ്ട്.