ന്യൂഡൽഹി: കരിപ്പൂർ ദുരന്തത്തിൽ വിമാനം റൺവേയിൽ നിന്ന് 1000 മീറ്റർ കടന്നാണ് പറന്നിറങ്ങിയതെന്ന് വ്യോമയാന മന്ത്രാലയം. പാർലമെന്ററി സമിതി യോഗത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കരിപ്പൂരിലെ സാഹചര്യത്തെ കുറിച്ച് അന്വേഷിച്ച് സമിതിക്ക് വിശദമായ റിപ്പോർട്ട് നൽകുമെന്നും മന്ത്രായലം അറിയിച്ചിട്ടുണ്ട്.കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 190 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം ലാൻഡിംഗിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ചായിരുന്നു ദാരുണ അപകടം ഉണ്ടായത്.
പൈലറ്റും സഹ പൈലറ്റും അടക്കം 18 പേരാണ് മരിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ വിമാനം രണ്ടായി പിളർന്നിരുന്നു. ലാൻഡിംഗ് സമയത്തെ പിഴവാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആദ്യറിപ്പോർട്ടുകൾ സൂചിപ്പിപ്പിരുന്നത്. എന്നാൽ അപകടത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്മായിട്ടില്ല. അപകടത്തെക്കുറിച്ച് സംസ്ഥാന പൊലീസും അന്വേഷിക്കുന്നുണ്ട്.