റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഭീകരാക്രമണം. ശനിയാഴ്ച നടന്ന ഭീകരാക്രമണം ഇറാന്‍ പിന്തുണയോടെയാണെന്നും ഡ്രോണ്‍ കൃത്യസമയത്ത് തകര്‍ത്തെന്നും അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. തുടര്‍ച്ചയായി സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹൂതികള്‍ ആക്രമണം നടത്തി വരികയാണ് എന്നാല്‍ സേനയുടെ ഇടപെടലാണ് അപകടങ്ങള്‍ ഒഴിവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച അബഹ വിമാനത്താവളം ലക്ഷ്യമാക്കി സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു യാത്രാവിമാനത്തിന് തീപ്പിടിച്ചു. വളരെ വേഗം തീയണക്കാന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവാക്കാന്‍ സാധിച്ചു. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും രംഗത്തെത്തിയിരുന്നു.

ഇതോടെ ഹൂതി ഭീഷണി അവസാനിപ്പിക്കാന്‍ യു.എന്‍. രക്ഷാസമിതി ഇടപെടണമെന്ന ശക്തമായി ആവശ്യപ്പെട്ട് സൗദി അറേബ്യ രംഗത്തെത്തി. യു.എന്‍. രക്ഷാസമിതിക്കയച്ച കത്തിലാണ് സൗദി ഇക്കാര്യം വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here