റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയില്‍ നടന്ന പരിശോധനകളില്‍ നിന്ന് 16,000ത്തിലധികം പ്രവാസികളെ പിടികൂടി . താമസ, തൊഴില്‍ നിയമങ്ങളും അതിര്‍ത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 16,407 പേരെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 23 മുതല്‍ 29 വരെയുള്ള കാലയളവില്‍ സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടും രാജ്യ വ്യാപകമായി നടത്തിയ സംയുക്ത റെയ്ഡുകളിലാണ് അറസ്റ്റ്.
പിടിയിലായവരില്‍ താമസ നിയമം ലംഘിച്ചതിന് 9,609 പേരും അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് 4,561 പേരും തൊഴില്‍ നിയമ ലംഘനത്തിന് 2,237 പേരും പിടിയിലായി. രാജ്യത്തേക്ക് അതിര്‍ത്തി വഴി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,086 പേരും രാജ്യത്തുനിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 64 നിയമലംഘകരും പിടിക്കപ്പെട്ടു. താമസതൊഴില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നല്‍കുകയും മറച്ചുവെക്കുകയും ചെയ്തതിനാണ് അഞ്ച് പേര്‍ അറസ്റ്റിലായത്.