
ദുബൈ: ഈവർഷത്തെ ആദ്യപകുതിയിൽ സ്മാർട്ട് ഗേറ്റ് സേവനം ഉപയോഗപ്പെടുത്തിയത് ഒമ്പത് ദശലക്ഷത്തിലധികം യാത്രക്കാർ. ആകെ യാത്രചെയ്ത 26 ദശലക്ഷത്തിലധികം യാത്രക്കാരിൽനിന്ന് 36 ശതമാനം പേരാണ് സ്മാർട്ട് ഗേറ്റിലൂടെ പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്തതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു.
യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ കാലതാമസം കൂടാതെ അതിവേഗത്തിൽ പൂർത്തീകരിക്കാൻ സ്മാർട്ട് ഗേറ്റുകൾ സഹായകരമാകും.
ബലിപെരുന്നാളും വേനലവധിയും കണക്കിലെടുത്ത് ഡി എക്സ് ബിയിലെ പാസ്പോർട്ട് കൗണ്ടറുകളും സ്മാർട്ട് ഗേറ്റുകൾ പൂർണസജ്ജമാണെന്ന് ദുബൈ ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. ദുബൈ എയർപോർട്ടിൽ 120 സ്മാർട്ട് ഗേറ്റുകളുണ്ട്.
കാലതാമസം ഒഴിവാക്കാൻ ഏറ്റവും കൂടുതൽ യാത്രക്കാരെ സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെ സ്മാർട്ട് ഗേറ്റുകളുടെ സേവനം കൂടുതൽ വികസിപ്പിക്കാൻ വകുപ്പ് തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് ദുബൈ എയർപോർട്ട് എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ തലാൽ അൽ ശങ്കീതി പറഞ്ഞു.
ഈ വർഷം അവസാനത്തോടെ സ്മാർട്ട് ഗേറ്റ് ഉപയോക്താക്കളുടെ എണ്ണം 50 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു