ന്യൂഡൽഹി : പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് ആവശ്യമുള്ളതെന്തും തങ്ങൾ നൽകും, ഈ ഉറപ്പ് ദൃഢമായും സ്പഷ്ടമായും വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ. ഇന്ത്യയുടെ ശത്രുരാജ്യമായ പാകിസ്ഥാന് വ്യക്തമായ സന്ദേശമാണ് ഇതിലൂടെ ഇസ്രായേൽ നൽകിയിരിക്കുന്നത്, ഒപ്പം പാകിസ്ഥാന്റെ ഉരുക്ക് സഹോദരൻ എന്ന വിശേഷണം പേറുന്ന ചൈനയ്ക്കും ഇന്ത്യയുടെ പുതിയ പങ്കാളി നൽകുന്നത് ശക്തമായ താക്കീതാണ്. ഈ മാസം പതിനേഴിനാണ് ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡറായ റോൺ മാൽക്ക തങ്ങളുടെ സുഹൃത്തായ ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാൻ ആവശ്യമായതെന്തും നൽകാൻ തങ്ങൾ സന്നദ്ധരാണെന്ന് അറിയിച്ചത്.ചൈനയും പാകിസ്ഥാനും ഒന്നായി അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്ന കാലയളവിൽ ഇസ്രായേലിൽ നിന്നും ഇന്ത്യയ്ക്ക് ലഭിക്കുന്ന പരസ്യ പിന്തുണ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത വിളിച്ചോതുന്നതാണ്. അടുത്തിടെ നിരവധി രാജ്യങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുവാൻ ഇസ്രായേലിനായിരുന്നു. ഇതിൽ ഭൂട്ടാൻ അടക്കമുള്ള രാജ്യങ്ങളുമായി അടുക്കാൻ ഇന്ത്യ നടത്തിയ ശ്രമങ്ങളാണ് ഇസ്രായേലിന് സഹായകമായത്. ചൈനയിൽ നിന്നും കടുത്ത ഭീഷണി നേരിടുന്ന ഭൂട്ടാന് ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാനായത് നയതന്ത്ര സുരക്ഷ മേഖലകളിൽ പ്രാധാന്യം അർഹിക്കുന്നുണ്ട്.

അറബ് ലോകത്തും അടുത്തിടെ ഇസ്രായേലിന് സ്വീകാര്യത ഏറിയിരുന്നു. യുഎഇ, ബഹ്‌റൈൻ, സുഡാൻ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളുമായി ഇതിനകം ഇസ്രായേൽ ബന്ധം സ്ഥാപിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെ സൗദി അറേബ്യയും ഇസ്രായേലുമായി കൈകോർക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. ഈ രാജ്യങ്ങളെയെല്ലാം ഇസ്രായേലുമായി അടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകം ഇറാനിൽ നിന്നും നേരിടുന്ന ഭീഷണിയാണ് എന്ന വസ്തുതയും ഓർക്കേണ്ടതുണ്ട്. തിരഞ്ഞെടുത്ത മാർഗം എത്രത്തോളം നീതീകരിക്കാനാവുന്നതാണെങ്കിലും അടുത്തിടെ ഇറാന് കണക്കറ്റ പ്രഹരം ഏൽപ്പിക്കുവാൻ ഇസ്രായേലിന് കഴിഞ്ഞത് ആ രാജ്യത്തിന്റെ കരുത്ത് വീണ്ടും തെളിയിക്കുന്നതാണ്. ഒരിക്കലും ഇസ്രായേലിനെ അംഗീകരിക്കാൻ മടികാണിക്കുന്ന പാകിസ്ഥാൻ അറബ് രാജ്യങ്ങളുടെ ഇസ്രായേൽ പ്രേമത്തെ പരസ്യമായി തള്ളിപ്പറയുകയാണ്. ഇതും പാകിസ്ഥാനെ ശത്രുതയോടെ കാണുവാൻ ഇസ്രായേലിനെ പ്രേരിപ്പിക്കുന്നുണ്ട്.അടുത്തിടെ അറബ് രാജ്യങ്ങളുമായി ഇന്ത്യയും ഇസ്രായേലും അടുക്കുന്നതിൽ പാകിസ്ഥാനുള്ള കണ്ണുകടി മറനീക്കി പുറത്തു വന്നിരിക്കുകയാണ്. പാകിസ്ഥാനിൽ നിന്നുള്ള പൗരൻമാരുടെ തൊഴിൽ വിസ വെട്ടിക്കുറയ്ക്കുമെന്ന യു എ ഇയുടേയും സൗദിയുടെയും നീക്കങ്ങൾ പാകിസ്ഥാന് തിരിച്ചടിയായിരിക്കുകയാണ്. അതേസമയം ഇന്ത്യൻ തൊഴിൽ വിസകളിൽ വർദ്ധന അനുവദിച്ചത് പാകിസ്ഥാനിൽ ചർച്ചയായിരുന്നു.

ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുമെന്ന് ഇസ്രായേൽ അംബാസിഡർ പ്രഖ്യാപിക്കുമ്പോഴും പുതിയ എതിരാളികളെ ഉണ്ടാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു. അതേസമയം ലഡാക്കിൽ ഉൾപ്പടെ ചൈനയുമായുള്ള സംഘർഷത്തിനിടയിൽ ഇന്ത്യ എന്തെങ്കിലും പ്രതിരോധ ഉപകരണം ഇസ്രായേലിനോട് ആവശ്യപ്പെട്ടോ എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിൽ നിന്ന് ഇന്ത്യക്ക് ആവശ്യമുള്ളതെന്തും ലഭ്യമാക്കുമെന്ന മറുപടിയാണ് റോൺ മാൽക്ക നൽകിയത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. ഈ മാസം 12നാണ് ഭൂട്ടാനിൽ ഇസ്രായേൽ എംബസി തുറന്നത്. ഇതിനായുള്ള ചർച്ചകളിൽ ഉൾപ്പടെ ഇന്ത്യ സൗകര്യമൊരുക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here