അറബ് രാജ്യങ്ങളുടെ പോരാട്ടവീര്യം പുറത്തെടുത്ത് സൗദിയില്‍ സംയുക്ത സൈനികാഭ്യാസം. മേഖലയിലെ ഭീകരവാദത്തിനെതിരെ പൊരുതാനുള്ള തയ്യാറെടുപ്പാണിതെന്ന് സൌദി സൈനിക മേധാവിയും റാദ് അല്‍ ഷമാല്‍ കമാന്‍ഡറുമായ ജനറല്‍ അബ്ദുറഹ്മാന്‍ ബിന്‍ സാലിഹ് അല്‍ ബുന്യാന്‍ പറഞ്ഞു.
വടക്കന്‍ സൗദിയില്‍ ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന ഫഹര്‍ അല്‍ ബത്തീന്‍ സിറ്റിക്ക് സമീപമാണ് നോര്‍ത്തേണ്‍ തണ്ടര്‍ എന്ന പേരില്‍ സംയുക്ത സൈനികാഭ്യാസ പ്രകടനങ്ങള്‍ നടന്നത്. ഇരുപത് രാജ്യങ്ങളിലെ സൈനികര്‍ പങ്കെടുത്ത 15 ദിവസം നീണ്ട അഭ്യാസപ്രകടനങ്ങളില്‍ യുദ്ധ വിമാനങ്ങളും ടാങ്കുകളും യുദ്ധ കപ്പലുകളും പങ്കെടുത്തു. യുദ്ധ വിമാനങ്ങളുടെയും പീരങ്കികളുടെയും അഭ്യാസപ്രകടനങ്ങളും യുദ്ധക്കപ്പലുകളില്‍നിന്ന് റോക്കറ്റുകള്‍ വിക്ഷേപിച്ച് ആക്രമണ ലക്ഷ്യം തകര്‍ക്കുന്നതും ഹെലികോപ്റ്ററുകളില്‍നിന്ന് കമാന്‍ഡോകള്‍ കയറില്‍ തൂങ്ങി യുദ്ധ സജ്ജരായി നിലത്തിറങ്ങുന്നതുമെല്ലാം അറബ് രാജ്യങ്ങളുടെ പോരാട്ട ശേഷി വിളിച്ചറിയിക്കുന്നതായിരുന്നു. സമാപനച്ചടങ്ങില്‍ സൌദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി തുടങ്ങി നിരവധി രാഷ്ട്ര നേതാക്കള്‍ പങ്കെടുത്തു.