നേപ്പാളിലെ ജയിലില്‍ നിന്ന് വിട്ടയച്ചതിനു ശേഷം നാടുകടത്താനായി വിമാനത്തില്‍ കയറ്റിയപ്പോള്‍ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിന്റെ സഹയാത്രികയുടെ ഭീതികലര്‍ന്ന മുഖം വൈറലാവുന്നു. അടുത്തിരിക്കുന്നത് സീരിയല്‍ കില്ലറായിരുന്ന ആളാണെന്നറിയഞ്ഞപ്പോളാണ് ഇവര്‍ ഭയന്നു പോയത്. ഭീതിയോടെ സീറ്റിന്റെ മറുവശത്തേക്ക് ഒതുങ്ങിയിരിക്കുന്ന സഹയാത്രികയ്‌ക്കൊപ്പമുള്ള ചാള്‍സിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വെള്ളിയാഴ്ചയാണ് ചാള്‍സിനെ നേപ്പാളില്‍ നിന്ന് ഫ്രാന്‍സിലേക്ക് നാടുകടത്തിയത്.

78കാരനായ ചാള്‍സിനെ കാഠ്മണ്ഠുവിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിട്ടയച്ച ശേഷം എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യുആര്‍647 എന്ന വിമാനത്തിലാണ് ചാള്‍സിനെ ദോഹയിലേക്ക് കയറ്റി വിട്ടത്. ദോഹയില്‍ നിന്നാണ് ചാള്‍സിന് ഫ്രാന്‍സിലേക്കുള്ള വിമാനം. ഫ്രാന്‍സിലേക്കുള്ള വിമാനത്തില്‍ നിന്നുള്ള ചിത്രമാണ് വൈറലായിട്ടുള്ളത്.

1960കളില്‍ മോഷണത്തില്‍ തുടങ്ങി 1970 കളില്‍ യൂറോപ്പിനും ദക്ഷിണേഷ്യക്കും പേടി സ്വപ്നമായി മാറിയ സീരിയല്‍ കില്ലറാണ് ചാള്‍സ് ശോഭരാജ്. ഇന്ത്യക്കാരനായ അച്ഛനും വിയറ്റ്‌നാംകാരിയായ അമ്മയ്ക്കും പിറന്ന മകനാണ് ഇയാള്‍. 1972നും 1976നും ഇടയില്‍ 24 ഓളം കൊലപാതകങ്ങള്‍ ചാള്‍സ് നടത്തി. കൊല്ലപ്പെട്ടതെല്ലാം ചാള്‍സുമായി സൗഹൃദം പുലര്‍ത്തിയിരുന്നവര്‍ തന്നെ. കൊലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവരുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നീട് അവരെ കൊലപ്പെടുത്തി പണവും പാസ്‌പോര്‍ട്ടും കൈവശപ്പെടുത്തുകയും പിന്നീട് ഈ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യുന്നതായിരുന്നു ചാള്‍സിന്റെ രീതി.

നിരവധി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന ചാള്‍സ് രത്‌നവ്യാപാരിയായും മയക്കുമരുന്ന് ഡീലറായും കള്ളക്കടത്തുകാരനായും ഒക്കെ വേഷം മാറി. 1976ലാണ് ചാള്‍സ് ആദ്യമായി ജയിലിലായത്. എന്നാല്‍ ജയില്‍ച്ചാടി. പലരാജ്യത്ത് നിന്നും പൊലീസുകാരെ വിദഗ്ധമായി പറ്റിച്ച് ചാള്‍സ് മുങ്ങി. ഡല്‍ഹിയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു വിനോദസഞ്ചാരികള്‍ക്ക് വിഷം നല്‍കിയതിനും ഇസ്രയേല്‍ പൗരനെ കൊലപ്പെടുത്തിയതിനും ചാള്‍സ് ശോഭരാജിനും ഭാര്യയ്ക്കുമെതിരെ ഇന്ത്യയില്‍ കേസെടുത്തു.

അറസ്റ്റിലായ ചാള്‍സ് തിഹാര്‍ ജയിലിലായി. തൊട്ടുപിന്നാലെ ജയില്‍ ചാടി. ഒരുമാസത്തിനു ശേഷം വീണ്ടും പിടിയിലായി. പിന്നീട് 1997 വരെ തിഹാര്‍ ജയിലില്‍ തന്നെ കഴിഞ്ഞു. 2003 -ല്‍ നേപ്പാളില്‍ വച്ച് വീണ്ടും അറസ്റ്റിലായി.1975 -ല്‍ നടത്തിയ ഇരട്ട കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ച ചാള്‍സ് 2003 മുതല്‍ കാഠ്മണ്ഡുലിലെ ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു. ഈ ശിക്ഷ അനുഭവിച്ച് വരവെയാണ് 78 കാരനായ ചാള്‍സിനെ പ്രായാധിക്യം കണക്കിലെടുത്ത് മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here