![Rafale](https://i0.wp.com/keralatimes.com/wp-content/uploads/2016/10/Rafale.jpg?resize=546%2C341&ssl=1)
റാഫേല്‍വിമാനങ്ങള്‍ വാങ്ങാന്‍ 2007 മുതല്‍ ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. 2012ല്‍ 1020 കോടി ഡോളറിന് 26 വിമാനം വാങ്ങാനുള്ള ലേലം ദാസ്സൂദ് നേടി. 18 വിമാനം പൂര്‍ണമായി ഫ്രാന്‍സില്‍ നിര്‍മിച്ചുനല്‍കും. ശേഷിക്കുന്നവ സാങ്കേതികവിദ്യ കൈമാറ്റം വഴി ഇന്ത്യയില്‍വച്ച് എച്ച്എഎല്‍ നിര്‍മിക്കും. ഒരു വിമാനത്തിന് 81 കോടി ഡോളര്‍ എന്ന വിലയും ഉറപ്പിച്ചു. ബ്രസീല്‍, ചൈന, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ക്ക് റാഫേല്‍ വില്‍ക്കാന്‍ ശ്രമിച്ചിട്ട് നടക്കാതിരുന്ന സാഹചര്യത്തിലാണ് ദാസ്സൂദിന് ഇന്ത്യയുടെ കരാര്‍ ലഭിച്ചത്. പൂട്ടലിന്റെ വക്കില്‍ എത്തിയിരുന്ന ദാസ്സൂദിന് ഇത് പുനരുജ്ജീവനമായി. ഇന്ത്യക്ക് ന്യായമായ വിലയില്‍ വിമാനങ്ങളും കിട്ടുമായിരുന്നു. എന്നാല്‍, അന്തിമ കരാര്‍ നീണ്ടുപോയി. റാഫേലിനെക്കുറിച്ച് സംശയകരമായ വാര്‍ത്തകള്‍ വന്നു.
മോഡിസര്‍ക്കാര്‍ വന്നശേഷം കരാര്‍ പൊളിച്ചെഴുതി. ചെലവുചുരുക്കല്‍ എന്ന പേരില്‍ 36 വിമാനം വാങ്ങിയാല്‍ മതിയെന്ന് തീരുമാനിച്ചു. എന്നാല്‍, ഒരു വിമാനത്തിന്റെ വില 243 കോടിയായി; ആദ്യത്തെ കരാറിലെ വിലയുടെ മൂന്നിരട്ടി. മൊത്തം കരാര്‍ 874 കോടി ഡോളര്‍ (59,000 കോടിയോളം രൂപ). എച്ച്എഎല്ലിന് സാങ്കേതികവിദ്യ കൈമാറില്ല. സാങ്കേതികവിദ്യ ലഭിച്ചാല്‍ എച്ച്എഎല്ലിന്റെയും രാജ്യത്തിന്റെയും വന്‍ കുതിപ്പിന് വഴിതുറക്കുമായിരുന്നു. ഭാവിയില്‍ ഇത്തരം വിമാനങ്ങള്‍ ആഭ്യന്തരമായി വികസിപ്പിക്കാന്‍ കഴിഞ്ഞേനെ. എന്നാല്‍ അംബാനിമാരുടെ താല്‍പ്പര്യം സംരക്ഷിക്കാനായിരുന്നു വ്യഗ്രത.
കരാര്‍ അട്ടിമറിക്കെതിരെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തുവന്നിരുന്നു. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കെതിരെ സ്വാമി ആഞ്ഞടിച്ചപ്പോള്‍ മൌനംപാലിച്ച പ്രധാനമന്ത്രി പക്ഷേ, സ്വാമി റാഫേല്‍ കരാറിനെതിരെ പ്രതികരിച്ചപ്പോള്‍ സമീപനം മാറ്റി. സ്വാമിയെ മോഡി പരസ്യമായി ശാസിച്ചു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഉള്‍പ്പടെയുള്ളവരും പുതിയ കരാറിനോട്വിയോജിച്ചിരുന്നു.