വിയന്ന∙ ജീവിത ഗുണനിലവാര സൂചികയില്‍ മുന്‍പന്തിയില്‍ വര്‍ഷങ്ങളായി നിൽക്കുന്ന വിയന്നയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നതാണ് ഏറ്റവും പുതിയ സര്‍വ്വേ. ഏറ്റവും നല്ല പ്രവാസി ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പുതിയ സര്‍വേ ഓസ്ട്രിയയ്ക്ക് നൽകിയിരിക്കുന്നത് 11 ാം സ്ഥാനമാണ്. ഇക്വഡോര്‍, മെക്‌സിക്കോ, മാള്‍ട്ട എന്നീ രാജ്യങ്ങളാണ് ഈ ലിസ്റ്റില്‍ ഏറ്റവും മുമ്പില്‍ എത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയ ശേഷം, 11ാം റാങ്കാണ് രാജ്യത്തിനു ലഭിച്ചിരിക്കുന്നത്. 64 പോയിന്റ് വേണ്ടിടത്ത് വെറും 55 പോയിന്റാണ് ഓസ്ട്രിയ നേടിയത്.
ആദ്യ പത്തില്‍ എത്താന്‍ പോലും ഓസ്ട്രിയയ്ക്ക് കഴിഞ്ഞില്ല എന്നത് ഏറെ ചര്‍ച്ച ചെയ്തു. വിദേശികളോടുള്ള സമീപനത്തില്‍ ‘ഫ്രണ്ട്‌ലി അല്ല’ എന്നാണു റിപ്പോര്‍ട്ട്. പ്രവാസി ഇന്‍സൈഡര്‍ സര്‍വേയാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്. 195 രാജ്യങ്ങളില്‍ നിന്നുള്ള 14,000 പേര്‍ പങ്കെടുത്ത സര്‍വേയില്‍ ഓസ്ട്രിയക്കാര്‍ വിദേശികളോട് സ്‌നേഹശൂന്യമായ സമീപനമാണ് പലപ്പോഴും പ്രകടിപ്പിക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഓസ്ട്രിയ.
ഓസ്ട്രിയയില്‍ സ്ഥിരതാമസമാക്കിയവരെ സംബന്ധിച്ച് (പ്രവാസികള്‍ക്ക്) പ്രാദേശിക സംസ്‌കാരം രൂപപ്പെടുത്തുക, സൗഹൃദങ്ങള്‍ സ്ഥാപിക്കുക, ഭാഷ വശമാക്കുക എന്നിവ വളരെ ബുദ്ധിമുട്ടുള്ളതായി സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സ്വദേശികള്‍ വിദേശിയരോട് സ്വീകരിക്കുന്ന സമീപനത്തില്‍ തിരിച്ചു വ്യത്യാസം ഉള്ളതായും രേഖപ്പെടുത്തി. ഈ ഫലങ്ങള്‍ സര്‍വേ ആഗോള ശരാശരിയുടെ ഏതാണ്ട് ഇരട്ടി ഉയര്‍ന്ന തലത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ജോലി സ്ഥലത്തുള്ള പ്രവൃത്തിജീവിതം കണക്കാക്കുന്നതില്‍ രാജ്യത്തിനു ആറാം റാങ്ക് ലഭിച്ചു. തൊഴില്‍ സുരക്ഷയുടെ കാര്യത്തിലും അറാം സ്ഥാനത്ത് തന്നെയാണ് രാജ്യം. എന്നാല്‍ തൊഴില്‍ സാധ്യതകളില്‍ രാജ്യം വളരെ പിന്നിലാണെന്നും സര്‍വ്വേ കണ്ടെത്തി. എന്നാല്‍ കുഞ്ഞുങ്ങളെ നോക്കുന്നതിനും, അവരുടെ വിദ്യാഭ്യാസ കാര്യത്തിനും രാജ്യം നല്കുന്ന പരിഗണനയില്‍ പ്രവാസികള്‍ മുന്തിയ സ്‌കോര്‍ നല്കി. ഈ കാര്യത്തില്‍ സ്വീഡനും, ഫിന്‍ലണ്ടിനും തൊട്ടു പിന്നിലായി ഓസ്ട്രിയ ഇടം നേടിയിട്ടുണ്ട്.