ഗുവഹാത്തിയിൽ നടക്കുന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ മലയാളി താരങ്ങളുടെ സ്വർണവേട്ട. ലോങ്ജംപിൽ മയൂഖ ജോണി റെക്കോർഡോടെ സ്വർണം നേടി. 6.43 മീറ്റർ ദൂരം ചാടിയ മയൂഖ, അഞ്ജു ബോബി ജോർജിന്റെ റെക്കോർഡാണ് തകർത്തത്. അത്ലറ്റിക്സിലെ ആദ്യദിനം തന്നെ ഇന്ത്യ അഞ്ചു സ്വർണം നേടി. നീന്തലിൽ സജൻ പ്രകാശ് ട്രിപ്പിൾ സ്വർണവും പി.എസ്.മധു ഇരട്ടസ്വർണവും നേടി.
200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ സജന്, മീറ്റ് റെക്കോർഡോടെയാണ് സ്വർണം നേടിയത്. 200 മീറ്റർ റിലേയിൽ സജൻ ഉൾപ്പെട്ട ടീമിനാണ് സ്വർണം. 50മീറ്റർ ബാക്സ്ട്രോക്കിലാണ് പി.എസ്. മധുവിന്റെ രണ്ടാം സ്വർണം. വോളിബോളിൽ ഇന്ത്യൻ വനിതാ ടീം ശ്രീലങ്കയെ തോൽപിച്ച് സ്വർണം നേടി. നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ വിജയം. ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം 67 ആയി.