വെറ്ററൻ താരം ഹർഭജൻ സിങ്ങിന് ഇന്ത്യൻ ക്രിക്കറ്റ് ടീം അർഹിക്കുന്ന പരിഗണന നൽകുന്നില്ലെന്ന് മുൻ പാക്ക് സ്പിൻ ഇതിഹാസം സഖ്‍ലയിന്‍ മുഷ്താഖ്. മികച്ച പ്രകടനങ്ങൾകൊണ്ട് ഇന്ത്യൻ ടീമിനെ ഏറെക്കാലം സേവിച്ച ഹർഭജനെപ്പോലുള്ള ഒരു താരത്തെ സൗകര്യത്തിനനുസരിച്ച് പുറത്തിരുത്തുന്നതത് ശരിയായ രീതിയില്ലെന്നും സഖ്‍ലയിൻ അഭിപ്രായപ്പെട്ടു
രവിചന്ദ്ര അശ്വിൻ ലോകോത്തര സ്പിന്നറാണെന്ന് വ്യക്തമാക്കിയ സഖ്‍ലയിൻ ഒരു ട്വന്റി20 മൽസരത്തിൽപോലും ഹർഭജന് അവസരം നൽകാത്തത്് താരത്തിന്റെ ആത്മവിശ്വാസം തകർക്കുമെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും ടീം മാനേജ്മെന്റും ഹർഭജൻ സിങ്ങിനെ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്ന അഭിപ്രായക്കാരനാണ് ഞാൻ. അദ്ദേഹം അന്നും ഇന്നും ഒരു ലോകത്തോര നിലവാരമുള്ള സ്പിന്നറാണ്. അശ്വിൻ മികച്ച താരമാണെന്നതിന്റെ പേരിൽ ഹർഭജനെ പുറത്തിരുന്നത് നീതിയല്ല – സഖ്‍ലയിന്‍ പറഞ്ഞു
2011ൽ ഹർഭജനെ ടീമിൽ നിന്നും പുറത്താക്കിയശേഷം മൂന്നു തവണ അദ്ദേഹം തിരിച്ചുവന്നു. അതായത് ആവശ്യമുള്ളപ്പോൾ ടീമിലെടുക്കുകയും ആവശ്യം കഴിയുമ്പോൾ സൗകര്യപൂർവം മറന്നു കളയുകയും ചെയ്യുന്നുവെന്നും സഖ്‍ലയിൻ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന് വേണ്ടി ഒട്ടേറെ രാജ്യാന്തര മൽസരങ്ങൾ കളിച്ചിട്ടുള്ള സഖ്‍ലയിൻ ഏകദിനത്തിൽ 288 വിക്കറ്റുകളും ടെസ്റ്റിൽ 208 വിക്കറ്റുകളും നേടിയിട്ടുണ്ട്