വോള്‍ഫ്‌സ്‌ബെര്‍ഗ്: ജര്‍മ്മനിയില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ കരുത്തന്‍മാരായ റയല്‍ മാഡ്രിഡിന് തോല്‍വി. വോള്‍ഫ്‌സ്‌ബെര്‍ഗിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് റയലിന്റെ തോല്‍വി.
ക്യാമ്പ് നൗവില്‍ ബാഴ്‌സലോണക്കെതിരെ പ്രതികാര ജയത്തോടെ എത്തിയ റയലിനെ ചിട്ടയായ ഗെയിം പ്ലാനിലൂടെയാണ് വോള്‍ഫ്‌സ്‌ബെര്‍ഗ് തളച്ചത്. റയലിന്റെ മിന്നും താരങ്ങളായ കരീം ബെന്‍സമയും ക്രിസ്റ്റിയാനോ റോണാള്‍ഡോയും സ്വപ്‌നതുല്യമായ രണ്ട് അവസരങ്ങള്‍ പാഴാക്കിയത് റയലിന് തിരിച്ചടിയായി. ബാഴ്‌സലോണക്കെതിരെ പത്ത് പേരുമായി ജയിച്ച റയലിനെയല്ല ജര്‍മ്മനിയില്‍ കണ്ടത്.
വോള്‍ഫ്‌സ്‌ബെര്‍ഗിന് വേണ്ടി 18-ാം മിനിറ്റില്‍ റിക്കാര്‍ഡോ റോഡ്രിഗ്വെസും 25-ാം മിനിറ്റില്‍ മാക്‌സിമില്യന്‍ അര്‍ണോള്‍ഡുമാണ് ഗോളുകള്‍ നേടിയത്. ലഭിച്ച പെനാല്‍റ്റി പിഴവ് കൂടാതെ റോഡ്രിഗ്വെസ് ഗോളാക്കി മാറ്റിയപ്പോള്‍ അധികം വൈകാതെ തന്നെ മാക്‌സിമില്യന്‍ അര്‍ണോള്‍ഡ് ലീഡ് രണ്ടാക്കി ഉയര്‍ത്തി.
ക്യമ്പ്‌നൗവില്‍ ബഴ്‌സയുടെ ടിക്കാ ടാക്കാ ശൈലിയെ ഫലപ്രദമായ രീതിയില്‍ പ്രിതിരോധിച്ച റയലിന്റെ പ്രതിരോധം ദാരുണമായ രീതിയില്‍ പരാജയപ്പെട്ടതും വോള്‍ഫ്‌സ്‌ബെര്‍ഗിന് കാര്യങ്ങള്‍ എളുപ്പമാക്കി. ഡാനിലോയും മാഴ്‌സലോയും സര്‍ജിയോ റാമോസും പെപെയും തമ്മിലുള്ള ഒത്തിണക്കം കളിയില്‍ ഒട്ടും പ്രകടമായില്ല.
കളിയുടെ നാലാം മിനുട്ടില്‍ റയലിന് കിട്ടേണ്ട ഒരു പെനാല്‍റ്റി നഷ്ടപ്പെട്ടതൊഴിച്ചാല്‍ കളിയുടെ ഭൂരിഭാഗവും വോള്‍ഫ്‌സ്‌ബെര്‍ഗാണ് നിയന്ത്രിച്ചത്.