ജയ്പുർ : ഈ സീസണിലെ രണ്ടാം മത്സരത്തിലും ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച് സഞ്ജുസാംസണിന്റെ രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 202/5 എന്ന സ്കോർ ഉയർത്തിയപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സിന് 170/6 എന്ന സ്കോറേ നേടാൻ കഴിഞ്ഞുള്ളൂ
ഐ.പി.എല്ലിലെ ആറാം അർദ്ധസെഞ്ച്വറിയുമായി തകർത്താടിയ യശ്വസി ജയ്സ്വാളിന്റേയും (43 പന്തുകളിൽ എട്ടുഫോറും നാലുസിക്സുമടക്കം 77 റൺസ്),ബട്ട്ലർ(27),ധ്രുവ് ജുറേൽ(34),(27 നോട്ടൗട്ട്) എന്നിവരുടെയും പോരാട്ടമാണ് രാജസ്ഥാനെ 202/5 എന്ന സ്കോറിലെത്തിച്ചത്. ചെന്നൈ നിരയിൽ ശിവം ദുബെ(52),റിതുരാജ് ഗെയ്ക്ക്വാദ്(47),ജഡേജ(23),മൊയീൻ അലി (23) എന്നിവർ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. രാജസ്ഥാന് വേണ്ടി ആദം സാംപ മൂന്ന് വിക്കറ്റും അശ്വിൻ രണ്ട് വിക്കറ്റും കുൽദീപ് ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സഞ്ജു സാംസന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലാണ് യശ്വസി ജയ്സ്വാളും ജോസ് ബട്ട്ലറും ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. 8.2ഓവറിൽ 86 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. തുടക്കം മുതൽ യശ്വസി അടിച്ചുകസറിയപ്പോൾ ബട്ട്ലർ പിന്തുണ നൽകി മുന്നോട്ടുനീങ്ങുകയായിരുന്നു. 21 പന്തുകളിൽ നാലു ബൗണ്ടറികൾ പറത്തിയ ബട്ട്ലറെ ഒൻപതാം ഓവറിൽ രവീന്ദ്ര ജഡേജ ശിവം ദുബെയെ ഏൽപ്പിക്കുകയായിരുന്നു. തുടർന്നിറങ്ങിയ നായകൻ സഞ്ജു സാംസണിന് അധികം മുന്നോട്ടുപോകാനായില്ല.17 പന്തുകൾ നേരിട്ട സഞ്ജു ഒരു ബൗണ്ടറിയുൾപ്പടെ 17 റൺസ് മാത്രമാണ് നേടിയത്. 14-ാം ഓവറിന്റെ ആദ്യ പന്തിൽ തുഷാർ ദേശ്പാണ്ഡെ സഞ്ജുവിനെ റിതുരാജ് ഗെയ്ക്ക് വാദിനെ ഏൽപ്പിക്കുകയായിരുന്നു. ഇതേ ഓവറിന്റെ അഞ്ചാം പന്തിൽ ദേശ്പാണ്ഡേ യശ്വസിയെയും പുറത്താക്കിയതോടെ രാജസ്ഥാൻ 132/3 എന്ന നിലയിലായി.
തുടർന്ന് ക്രീസിലെത്തിയ ഷിമ്രോൺ ഹെറ്റ്മേയറിന്(8) അധികമൊന്നും ചെയ്യാനായില്ല. 17-ാം ഓവറിന്റെ ആദ്യ പന്തിൽ മഹീഷ് തീഷ്ണ ഹെറ്റ്മേയറെ ബൗൾഡാക്കി.എന്നാൽ തുടർന്നുളള 23 പന്തുകളിൽ 56 റൺസാണ് റോയൽസിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. 15 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടക്കം 34 റൺസ് നേടിയ ധ്രുവ് ജുറേലും 13 പന്തുകളിൽ അഞ്ചുഫോറക്കം 27 റൺസ് നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലുമാണ് അവസാന ഓവറുകളിലെ റൺവാരലിന് നേതൃത്വം നൽകിയത്.ജുറേൽ അവസാന ഓവറിൽ റൺഒൗട്ടാവുകയായിരുന്നു.