ന്യൂഡൽഹി: ഇംഗ്ളണ്ടിൽ വച്ച് നടന്ന 2002ലെ നാറ്ര്‌വെസ്റ്റ് ട്രോഫിയുടെ ഫൈനൽ രാജ്യത്തെ ക്രിക്കറ്റ് ആരാധകരാരും മറന്നിട്ടുണ്ടാകില്ല. ഇംഗ്ളണ്ട് നാസർ ഹുസൈന്റെയും മാർക്കസ് ട്രെസ്കോതിക്കിന്റെയും മികച്ച ബാറ്റിംഗിൽ കൂറ്റൻ സ്കോർ നേടിയ ഇംഗ്ളണ്ടിനെ പിൻതുടർന്ന് വിജയലക്ഷ്യം കണ്ട ഇന്ത്യൻ ടീമും തുടർന്ന് തന്റെ ജഴ്സി ഊരി ആവേശം പ്രകടിപ്പിച്ച നായകൻ ഗാംഗുലിയുടെയുമെല്ലാം ആവേശം ആർക്കാണ് മറക്കാൻ കഴിയുക? അന്ന് കളിക്കളത്തിൽ വലിയ എതിരാളികളായിരുന്നു ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയും ഇംഗ്ളണ്ടിനെ നയിച്ച നാസർ ഹുസൈനും. എന്നാൽ ഇന്ന് ഗാംഗുലിയെ കുറിച്ച് പറയുമ്പോൾ അങ്ങേയറ്റം ബഹുമാനമാണ് നാസർ ഹുസൈന്.
ഇന്ത്യൻ ക്രിക്കറ്റിന്റെ പരിവർത്തനം ആരംഭിച്ചത് ഗാംഗുലിയിൽ നിന്നാണെന്ന് അഭിപ്രായപ്പെടുകയാണ് ഹുസൈൻ. 2000-2005 കാലഘട്ടത്തിൽ ഇന്ത്യയുടെ നായകനായിരുന്ന സൗരവ് ഗാംഗുലി ഇന്ത്യയെ ചുണയേറിയ ടീമാക്കി മാറ്രിയെന്ന് ഹുസൈൻ പറയുന്നു. ‘അദ്ദേഹം ഇന്ത്യൻ ടീമിനെ കടുപ്പമേറിയതാക്കി മാറ്റി. ഇന്ത്യയെ എതിർക്കുമ്പോൾ വലിയ പോരാട്ടമായിരുന്നു അന്ന്. ഇന്ത്യൻ ടീമിന് പരിവർത്തനം വരുത്തിയ നായകൻ എന്ന നിലയിൽ അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമുണ്ട്.’ ഹുസൈൻ അഭിപ്രായപ്പെട്ടു.ഇന്ത്യക്കായി 49 ടെസ്‌റ്റുകൾ നയിച്ച ഗാംഗുലിക്ക് അതിൽ 21 കളിയിൽ ടീമിനെ വിജയിപ്പിക്കാനായി. 13 എണ്ണം പരാജയപ്പെട്ടു. 15 എണ്ണം സമനിലയായി. ഏകദിനത്തിൽ 146 മത്സരങ്ങളിൽ 76 എണ്ണം ഗാംഗുലിയുടെ നായകത്വത്തിൽ ഇന്ത്യ വിജയിച്ചു.നിലവിലെ ഇന്ത്യൻ നായകനാ വിരാട് കോഹ്ളിയെക്കു റിച്ചും നാസർ ഹുസൈന് നല്ല അഭിപ്രായമാണ്.
വിജയിക്കണമെന്ന ദാഹം കളിക്കളത്തിൽ പ്രദർശിപ്പിക്കുന്ന നായകനാണ് കോഹ്ളി. ഇംഗ്ളണ്ട് നായകൻ ഇയോൺ മോർഗനെ പ്രശംസിക്കാനും നാസർ ഹുസൈൻ മറന്നിട്ടില്ല.ഏകദിനങ്ങളിൽ വളരെ മികച്ച രീതിയിലാണ് മോർഗൻ ടീമിനെ നയിക്കുന്നതെന്ന് ഹുസൈൻ അഭിപ്രായപ്പെടുന്നു. ജോസ് ബട്ലർ, ജോണി ബെയർസ്ട്രോ, ജേസൺ റോയ് എന്നിവരും മികച്ച ടീമാകാൻ ഇംഗ്ളണ്ടിനെ സഹായിക്കുന്നതായി നാസർ ഹുസൈൻ പറഞ്ഞു.