ദുബായ്: സിനിമാപ്രചരണവുമായി ബന്ധപ്പെട്ട് അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളിലേക്ക് കടന്നുവരുമ്പോൾ ഇത്തിരി ചിരിയും കളിയും കുട്ടിത്തരങ്ങളും മാത്രമാണ് സംവിധായകൻ സകരിയയും അണിയറ പ്രവർത്തകരും പ്രതീക്ഷിച്ചത്. എന്നാൽ, മാധ്യമപ്രവർത്തകരെ വെല്ലും വിധമുള്ള ചോദ്യങ്ങളായിരുന്നു വിദ്യാർഥികൾ കരുതിവെച്ചത്.

സിനിമാ നിർമാണത്തെക്കുറിച്ചും പ്രമേയത്തെക്കുറിച്ചും പുതിയ രീതികളെക്കുറിച്ചുമെല്ലാം തുരുതുരാ ചോദ്യങ്ങളെറിഞ്ഞ് സംവിധായകന്റെയും കൂടെയുള്ള സിനിമാ പ്രവർത്തകരേയും  കൊച്ചു വിദ്യാർഥികൾ വെള്ളം കുടിപ്പിച്ചു.

“ഇപ്പോൾ യുഎഇയിൽ ചിത്രീകരിക്കുന്ന മലയാള സിനിമകളുടെ എണ്ണം കൂടിയല്ലോ, എന്താണ് കാരണം?” “കുട്ടികൾക്ക് വേണ്ടി മാത്രമായി ഇങ്ങനയൊരു ചിത്രം നിർമിച്ചത് എന്തിന്?” “എന്തുകൊണ്ടാണ് ഈ സിനിമക്ക് ദുബായ് തന്നെ തെരെഞ്ഞെടുത്തത് ?” “ഞങ്ങൾക്കും അഭിനയിക്കണം, അതിനു  ഞങ്ങൾ എങ്ങിനെയാണ് തയ്യാറാകേണ്ടത്?” “കുട്ടികൾക്കായി ഒരുപാട് സിനിമകൾ ഇറങ്ങുന്നതുണ്ടല്ലോ, ഈ സിനിമക്കിപ്പോ എന്താ പ്രത്യേകത?” – എന്നിങ്ങനെ സകല മേഖലകളെ കുറിച്ചും അജ്‌മാൻ  അൽ ജർഫ് ഹാബിറ്റാറ് സ്‌കൂളിലെ ഏഴ്, എട്ട് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചോദ്യങ്ങളുണ്ടായിരുന്നു.

മോമോ ഇൻ ദുബായ് എന്ന മലയാളചിത്രത്തിലെ താരങ്ങളുമായും അണിയറപ്രവർത്തകരുമായും സംവദിക്കുന്നതിനിടയിലെ ചോദ്യോത്തര വേളയിലാണ് കുട്ടികളുടെ തകർപ്പൻ ചോദ്യങ്ങൾ ഉയർന്നത്. നിർമാതാവ് സകരിയ, സംവിധായകൻഅമീൻ അസ്‌ലം, സിനിമ താരം  അനീഷ് ജി മേനോൻ, ബാലതാരം ആത്രയ്‌ ബൈജു എന്നിവർ കുട്ടികളോട് സംവദിച്ചു. 360 റേഡിയോയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

360 റേഡിയോ പ്രോഗ്രാം ഡയറക്ടർ ബിഞ്ചു കൊച്ചുണ്ണി പരിപാടികൾ നിയന്ത്രിച്ചു.  പഠനത്തിനു പുറമെ  കുട്ടികളിലെ കലാ താല്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ചോദ്യങ്ങൾ ചോദിക്കാനുള്ള ആത്മവിശ്വാസം വർധിപ്പിക്കാനുമാണ്  ഇതുപോലെ ഉള്ള വേദികൾ സ്കൂളിലും ഒരുക്കുന്നത് എന്ന് സ്കൂൾ പ്രിൻസിപ്പൽ ബാലറെഡ്ഢി അമ്പാട്ടി പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here