ആലെപ്പോ: തുര്‍ക്കി സിറിയ മേഖലയില്‍ ദുരന്തം വിതച്ച ഭൂകമ്പത്തില്‍ നിന്ന് അത്ഭുതകരമായി അതിജീവിച്ച പെണ്‍കുഞ്ഞിന് ഒടുവില്‍ കുടുംബമായി. ഭൂകമ്പത്തില്‍ തകര്‍ന്നു വീണ നാലുനിലക്കെട്ടിടത്തിനുള്ളില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഈ ചോരക്കുഞ്ഞിനെ ലഭിക്കുന്നത്. സിറിയയിലെ ആലെപ്പോ പ്രവിശ്യയിലെ ജിന്‍ഡാരിസില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ പെട്ടുപോയ ഗര്‍ഭിണി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. കണ്ടെത്തുമ്പോള്‍ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി അറ്റിരുന്നില്ല.

ഭൂകമ്പത്തില്‍ അമ്മയെയും അച്ഛനെയും നാല് സഹോദരങ്ങളെയും നവജാത ശിശുവിന് നഷ്ടമായിരുന്നു. കുഞ്ഞിനെ ദത്തെടുക്കാന്‍ സന്നദ്ധരായി നിരവധിപ്പേര്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ കുഞ്ഞിന്റെ പിതാവ് അബ്ദുള്ളയുടേയും മാതാവ് ആഫ്രാ മിലേഹാനെന്നും തിരിച്ചറിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ പിതാവിന്റെ സഹോദരി ദത്തെടുക്കുകയായിരുന്നു. ശനിയാഴ്ചയാണ് ആഫ്രിന്‍ ജില്ലയിലെ ജിഹാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിനെ പിതാവിന്റെ സഹോദരി ഹലായും ഭര്‍ത്താവ് ഖലീല്‍ അല്‍ സവാദിയും ദത്തെടുത്തത്. ദുരന്തമുഖത്ത് കുഞ്ഞിന് ജന്മം നല്‍കി മരണത്തിന് കീഴടങ്ങിയ അമ്മയുടെ ഓര്‍മ്മയില്‍ അമ്മയുടെ പേരാണ് ഇവര്‍ കുഞ്ഞിന് നല്‍കിയിരിക്കുന്നത്. ആഫ്ര ഒരുപാട് പേരുടെ ഓര്‍മ്മയാണെന്നാണ് ദമ്പതികള്‍ പ്രതികരിക്കുന്നത്.

സ്വന്തം മകളായ ആലയ്‌ക്കൊപ്പം ആഫ്രയ്‌ക്കൊപ്പമുള്ള ഖലീലിന്റെ ചിത്രം ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഭൂകമ്പം കഴിഞ്ഞ് മൂന്നാം ദിവസമാണ് ആല പിറന്നത്. ഇരുവരേയും ഒരുമിച്ച് ഒരു പോലെ വളര്‍ത്തുമെന്നാണ് ഖലീല്‍ വിശദമാക്കുന്നത്. ഡിഎന്‍എ പരിശോധന അടക്കമുള്ളവ പൂര്‍ത്തിയാക്കിയ ശേഷമാണ് ആഫ്രയെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ഫെബ്രുവരി 6നുണ്ടായ ഭൂകമ്പത്തില്‍ സിറിയയില്‍ മാത്രം 5800 പേരാണ് കൊല്ലപ്പെട്ടത്. തുര്ക്കിയില്‍ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 39000 കവിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here