
നിപ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ക്കുമാണ് അവധി. അംഗന്‍വാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്. അതേസമയം പിഎസ്സി, സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
നിപ പ്രതിരോധത്തിലെ തുടര്‍ നടപടി കേന്ദ്രസംഘവുമായി ചര്‍ച്ച ചെയ്ത് സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. 30ന് മരിച്ച വ്യക്തിയുടെ ഹൈ റിസ്ക് കോണ്‍ടാക്ടുകള്‍ എല്ലാം പരിശോധിക്കും. നിപ റിപ്പോര്‍ട്ട് ചെയ്ത ആശുപത്രികളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോടെത്തിയ കേന്ദ്രസംഘം ആരോഗ്യവകുപ്പ് ഉന്നതോദ്യഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. രോഗബാധിതരുടെ പ്രദേശങ്ങളും സംഘം സന്ദർശിക്കും. അതേസമയം ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകനടക്കം മൂന്നുപേരുടെയും ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.